പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച് നവംബർ 16ന് വൈകിട്ട് 5 മണിക്ക് സന്നിധാന നട തുറക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. നവംബർ 17 മുതൽ പുലർച്ചെ 3 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി ഹരിവരാസനം വരെയുള്ള 11 മണിവരെയും നട തുറന്നിരിക്കും.
ഗണപതിഹോമം, അഷ്ടാഭിഷേകം, നെയ്യഭിഷേകം, ഉഷപൂജ, ഉച്ചപൂജ, നിത്യപൂജ, പുഷ്പാഭിഷേകം എന്നിവയ്ക്കുള്ള ഓൺലൈൻ വഴിപാടു ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. നേരിട്ടും ടിക്കറ്റെടുത്തു വഴിപാടുകൾ നടത്താനുള്ള സൗകര്യമുണ്ട്. ഓൺലൈൻ വിർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു. പമ്പ, നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ തത്സമയ ബുക്കിങ് കൗണ്ടറുകളും തുറക്കുന്നതാണ്.
ഓൺലൈൻ വഴി 70,000 പേർക്കും തത്സമയ ബുക്കിംഗിലൂടെ 20,000 പേർക്കും ദർശനം ലഭിക്കും. ഓൺലൈൻ ബുക്കിങ് റദ്ദാക്കിയാൽ ആ ക്വാട്ട തത്സമയ ബുക്കിംഗിലേക്ക് മാറും. പതിനെട്ടാം പടിക്ക് മുമ്പായി നടപ്പന്തൽ മുതൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം ക്യൂ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ പെട്ടെന്ന് ദർശനം ലഭ്യമാക്കും.
മാളികപ്പുറത്തെ അന്നദാന മണ്ഡപത്തിൽ ഭക്തർക്കായി പ്രത്യേക ഭക്ഷണ വിതരണം. സന്നിധാനത്ത് 24 മണിക്കൂറും സൗജന്യ ഫിസിയോതെറാപ്പി സെന്റർ. പമ്പയിലും സന്നിധാനത്തും 24 മണിക്കൂറും പ്രവർത്തിക്കുന്ന ബോർഡിന്റെ ഓഫ്റോഡ് ആംബുലൻസ് സേവനം ലഭ്യമാണ്.
ഡിസംബർ 27ന് മണ്ഡലപൂജ നടക്കും. അന്നേ ദിവസം രാത്രി 10ന് നട അടച്ച ശേഷം ഡിസംബർ 30ന് വൈകിട്ട് 5ന് വീണ്ടും തുറക്കും. മകരവിളക്ക് ജനുവരി 14ന്. 14 മുതൽ 18 വരെ മാളികപ്പുറത്ത് എഴുന്നള്ളിപ്പ്. 15 മുതൽ പടിപൂജയും ഉണ്ടായിരിക്കും.18ന് രാവിലെ കൊട്ടാരം വക കളഭാഭിഷേകം നടക്കും. അതിനു ശേഷം നെയ്യഭിഷേകം ഉണ്ടാകില്ല. 19ന് രാത്രി മാളികപ്പുറത്ത് ഗുരുതിയും മറ്റു വഴിപാടുകൾക്കും ഇടമില്ല. 20ന് രാവിലെ കൊട്ടാര പ്രതിനിധിക്ക് മാത്രം ദർശനം നൽകി നട അടയ്ക്കും.






