പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിനു കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്‌ക്കെതിരെ ഭാരതീയ ന്യായസംഹിത 107 അനുസരിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎൽഎ ആവശ്യപ്പെട്ടു. മലയാലപ്പുഴയിൽ നവീൻ ബാബുവിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംശുദ്ധമായ ഔദ്യോഗിക ജീവിതം നയിച്ച ആളായിരുന്നു നവീൻ ബാബു. ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെ രക്ഷിക്കാനുള്ള പഴുതുകൾ ഉണ്ടാക്കുകയാണ് ഇപ്പോൾ സിപിഎം. കേസ് തേച്ചുമായ്ച്ചു കളയാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വ്യാജമായ വിജിലൻസ് പരാതി അടക്കം ഉണ്ടാക്കിയിരിക്കുന്നത്. ഇതുപോലെ തന്നെയാണ് ആന്തൂരിൽ സാജൻ എന്ന പ്രവാസിയെ ഇവർ മരണത്തിലേക്കു തള്ളിവിട്ടത്. എം.വി.ഗോവിന്ദന്റെ ഭാര്യ ശ്യാമളയാണ് അന്ന് സാജൻ ആത്മഹത്യ ചെയ്യാൻ കാരണക്കാരിയായത്.
എന്നാൽ ആവിഷയത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് കേസ് അവസാനിപ്പിച്ചു. കേസുമായി മുന്നോട്ടു പോകരുതെന്ന് ആ കുടുംബത്തെ ഭീഷണിപ്പെടുത്തി. അവർക്ക് രണ്ട് കുട്ടികളുണ്ടായതുകൊണ്ട് അവർ കേസുമായി മുന്നോട്ടു പോയില്ല. അതേ അനുഭവം ഈ കുടുംബത്തിനുണ്ടാകരുത്
പത്തനംതിട്ട ജില്ലാ കമ്മിറ്റി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം നിൽക്കുന്നുണ്ടെങ്കിലും കണ്ണൂർ ജില്ലാ കമ്മിറ്റിക്കു മുന്നിൽ അവർക്ക് യാതൊരു വിലയുമുണ്ടാകാൻ പോകുന്നില്ല. കാരണം അവരാണ് നാടു ഭരിക്കുന്നത്. എന്തുകൊണ്ട് നവീൻ ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ് കാണുന്നില്ല എന്നതും അന്വേഷിക്കണം. ഇനി ആർക്കും ആന്തൂരിലെ സാജന്റെ കുടുംബത്തിന്റെ അനുഭവം ഉണ്ടാകരുത്. ഈ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, യുഡിഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ്, ജ്യോതിഷ്‌കുമാർ മലയാലപ്പുഴ, എലിസബേത്ത് അബു, നഹാസ് പത്തനംതിട്ട, ജോൺസൺ വിളവിനാൽ, പ്രമോദ് താന്നിമൂട്ടിൽ, ബാബുജി ഈശോ എന്നിവർ ചെന്നിത്തലക്കൊപ്പം ഉണ്ടായിരുന്നു.