മല്ലപ്പള്ളി: എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വിളവൻകോട് മെതുകുംമേൽ പടന്തലുംമൂട് കാക്ക തൂക്കിവിള വീട്ടിൽ നിന്നും മല്ലപ്പള്ളി മാർക്കറ്റിന് എതിർവശം കുറിച്ചിയിൽ വാടകയ്ക്ക് താമസിക്കുന്ന ബി സുധി (49)യെ എക്സൈസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും ഔദ്യോഗിക ഡ്യൂട്ടിതടസ്സപ്പെടുത്തുകയും ചെയ്തതിന്റെ പേരിൽ അറസ്റ്റ് ചെയ്തു.
മല്ലപ്പള്ളി എക്സൈസ് സി ഐ ഓഫീസിൽ സിവിൽ എക്സൈസ് ഓഫീസറായി ജോലിചെയ്യുന്ന കൊല്ലം വടക്കേവിള അൽ നൂർ വീട്ടിൽ മുഹമ്മദ് കാഹിൽ(38) ആണ് പ്രതിയുടെ ആക്രമണത്തിന് ഇരയായത്. സഹപ്രവർത്തകനായ അനൂപമൊത്ത് അനധികൃത ലഹരി വില്പനക്കെതിരായ പരിശോധനയുമായി ബന്ധപ്പെട്ട പട്രോളിംഗ് ഡ്യൂട്ടി ചെയ്തുവരവേയാണ് സംഭവം.
25 ന് രാത്രി 7.30 നും എട്ടിനുമിടെ, മല്ലപ്പള്ളി മാർക്കറ്റിന് സമീപം വോളിബോൾ കോർട്ടിലേക്ക് പോകുന്ന റോഡിൽ കടയുടെ മുന്നിൽ പരസ്യമായി മദ്യപിക്കുകയായിരുന്നു പ്രതി . ഇത് വിലക്കി ചോദ്യം ചെയ്തപ്പോൾ, ഇദ്ദേഹത്തെ അസഭ്യം വിളിച്ചു ആക്രമിക്കാൻ മുതിരുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും, വാക്കത്തിയെടുത്ത് വീശുകയുമായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് എക്സൈസുദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച്, കീഴ്‌വായ്‌പ്പൂർ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.