റാന്നി : പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ ജിതിൻ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് കേസിൽ പ്രതിയായ നിഖിലേഷിന്റെ അമ്മ മിനി.
പ്രതികളിൽ ഒരാളായ നിഖിലേഷ് സിഐടിയു പ്രവർത്തകനാണെന്ന് മിനി പറഞ്ഞു. ടിപ്പർ ലോറി ഉടമയായ മകൻ ബിസിനസ് ആവശ്യത്തിനായാണ് സിഐടിയുവിൽ ചേർന്നത്. കൊല്ലപ്പെട്ട ജിതിൻ മുൻപ് വീട്ടിൽ വന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്. കൊലപാതകത്തിനു രാഷ്ട്രീയ ബന്ധമില്ലെന്നും മിനി പറഞ്ഞു.
അതിനിടെ പ്രതികളിൽ രണ്ടുപേർ മുൻ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന വിവരവും പുറത്തുവന്നു. ഏഴാം പ്രതി മിഥുൻ ഡിവൈഎഫ്ഐ മഠത്തുംമൂഴി യൂണിറ്റ് സെക്രട്ടറിയും നാലാം പ്രതി സുമിത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. ആർഎസ്എസ് മുൻ പ്രവർത്തകരായ പ്രതികൾ ഏതാനും മാസം മുൻപ് ഡിവൈഎഫ്ഐയിൽ ചേർന്നതാണെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം പറയുന്നു.
കേസിലെ 8 പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രദേശത്തു നേരത്തേയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണു കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.