ആലപ്പുഴ: ജില്ലയിലെ കുടിവെള്ളക്ഷാമം നേരിടാൻ ജല അതോറിറ്റി കർമ്മ പദ്ധതി തയ്യാറാക്കണമന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. വരൾച്ചയും കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കണമെന്നും,ജലം വിതരണം ഗുണമേന്മയുള്ളതാണെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
മാസങ്ങളായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് തടയാൻ ഉടൻ നടപടി സ്വീകരിക്കണം. പൈപ്പുകൾ, ടാപ്പുകൾ, കുടിവെള്ള പദ്ധതിയുടെ മോട്ടോർ തുടങ്ങിയവയ്ക്ക് അറ്റകുറ്റപ്പണികൾ ആവശ്യമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. ചൂടുകൂടുന്ന സാഹചര്യത്തിൽ 11 മണി മുതൽ മൂന്ന് മണി വരെ വെയിലത്ത് ജോലിയിൽ ഏർപ്പെടുന്നവർക്കായി സമയ ക്രമീകരണം നടത്തണമെന്നും നിർദ്ദേശിച്ചു.
വരൾച്ചയെ അതിജീവിക്കാൻ ജില്ലയിലെ പഞ്ചായത്തുകളും വിവിധ വകുപ്പുകളും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെപ്പറ്റി മന്ത്രി വിശദീകരിച്ചു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി കിണറുകൾ, കുളം എന്നിവയുടെ പുനരുജ്ജീവനവും റീചാർജും നടത്തണം. ജലസ്രോതസ്സുകൾ മലിനമാക്കാതിരിക്കുകയും അത്തരം പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചൂട്, കുടിവെള്ള സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണ കാമ്പയിനുകൾ നടപ്പിലാക്കാനും യോഗത്തിൽ തീരുമാനമായി.
മൃഗങ്ങൾക്കാവശ്യമായ ജല ലഭ്യതയും മൃഗാശുപത്രികളിൽ ആവശ്യമായ മരുന്നുകൾ ഉണ്ടെന്നും ഉറപ്പാക്കണം.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ജലവിതരണ സംവിധാനത്തിലുണ്ടായ തകരാറുകൾ പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ ഉടൻ തന്നെ പൂർത്തീകരിക്കാനും പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് ജലനഷ്ടം ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും മന്ത്രി നിർദ്ദേശം നൽകി.