ആലപ്പുഴ: മഴക്കാലം ആരംഭിച്ചതോടെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ (ജയന്റ് ആഫ്രിക്കൻ സ്‌നേൽ) വ്യാപകമായ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതായും വിള നശിപ്പിക്കുന്ന ഇവക്കെതിരെ കര്‍ഷകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും കീടനീരിക്ഷണ കേന്ദ്രം പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.
ആഫ്രിക്കന്‍ ഒച്ചിന്റെ സ്രവങ്ങളിൽ കാണപ്പെടുന്ന പരാദവിര മനുഷ്യരിൽ രോഗബാധയ്ക്ക് കാരണമാകുമെന്നതിനാൽ ഇവയെ വളരെ ശ്രദ്ധാപൂർവ്വം നിയന്ത്രിക്കേണ്ടതുണ്ട്. എലി നിയന്ത്രണത്തിലെന്ന പോലെ കൂട്ടായ സാമൂഹികാടിസ്ഥാനത്തിലുള്ള നിയന്ത്രണ മാർഗ്ഗങ്ങൾ അവലംബിച്ചാൽ മാത്രമേ ഇവയെ ഫലപ്രദമായി ഇല്ലാതാക്കാന്‍ കഴിയൂ.
ആഫ്രിക്കൻ ഒച്ചുകളുടെ സ്രവങ്ങളിൽ കാണുന്ന നാടവിരകൾ മനുഷ്യരിൽ മസ്തിഷ്കജ്വരം ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ഇതൊരു സാമൂഹികാരോഗ്യ പ്രശ്‌നമായി കൂടി പരിഗണിച്ച്, തദ്ദേശഭരണ സ്ഥാപനങ്ങൾ, കൃഷി, ആരോഗ്യ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, കാർഷിക കൂട്ടായ്മകൾ എന്നിവയുടെയെല്ലാം നേതൃത്വത്തിൽ വിപുലമായ ബോധവൽക്കരണവും നിയന്ത്രണ പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തണമെന്നും കീടനീരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടർ പറഞ്ഞു.
വാഴ, കിഴങ്ങ് വർഗങ്ങൾ, ഇഞ്ചി, മഞ്ഞൾ, പപ്പായ, നാരകം, ഇലവർഗ്ഗ പച്ചക്കറികൾ മുതലായ വ്യത്യസ്ത കാർഷിക വിളകളെ ആക്രമിച്ച് വിളനാശമുണ്ടാക്കുന്നവയാണ് ആഫ്രിക്കന്‍ ഒച്ചുകള്‍. വാഴയിലക്കാണ് ഏറ്റവുമധികം നാശമുണ്ടാക്കുന്നത്. ഇവയുടെ പ്രത്യുൽപാദനശേഷിയും വളരെ കൂടുതലാണ്. ആൺ-പെൺ ജാതികൾ ഒരേ ജീവിയിൽ തന്നെയാണ്. ഒരു ഒച്ച് ശരാശരി 900 മുട്ടകളെങ്കിലുമിടും. ഇവയിൽ 90 ശതമാനവും വിരിഞ്ഞിറങ്ങുകയും ചെയ്യും.
അനുകൂല സാഹചര്യങ്ങളിൽ ഏഴ് മുതൽ പത്ത് വർഷം വരെ ജീവിക്കുന്ന ഇവയുടെ വംശവർദ്ധനവ് ഭീമമായ തോതിൽ നടക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രദേശമാകെ പെരുകുകയും ചെയ്യും. ഇവയുടെ ഷെൽ നിർമ്മിതിയ്ക്ക് കൂടിയ അളവിൽ കാത്സ്യം ആവശ്യമായതിനാലാണ് മതിലുകൾ, ചുമരുകൾ, സിമന്റു തേച്ച സ്ഥലങ്ങൾ മുതലായ ഇടങ്ങളിൽ കൂട്ടമായി കാണപ്പെടുന്നത്.