അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരും മരിച്ചു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടതായി വിവരം ഇല്ലെന്ന് പൊലീസ് മേധാവി അറിയിച്ചു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും(69) മരിച്ചവരിൽ ഉൾപ്പെടുന്നു .മലയാളിയായ രഞ്ജിത ഗോപകുമാറും അപകടത്തിൽ മരണപ്പെട്ടു .വിമാനം തകര്‍ന്ന് വീണ മെഡിക്കൽ ഹോസ്റ്റലിലുണ്ടായിരുന്ന അഞ്ച് പേര്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38-നായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം .സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ ജനവാസ മേഖലയിൽ തകർന്നു വീണത് .ക്യാപ്റ്റൻ സുമീത് സബർവാൾ, ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദർ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്.
മേഘാനി നഗറിലെ ബിജെ മെഡിക്കല്‍ കോളേജിന്റെ യുജി ഹോസ്റ്റലിനു മേലാണ് വിമാനം തകര്‍ന്നുവീണത്. രക്ഷാപ്രവർത്തനത്തിന് 130 പേരടങ്ങുന്ന ഇന്ത്യൻ സൈന്യവും രംഗത്തുണ്ട് .കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഹമ്മദാബാദിലേക്ക് പുറപ്പെട്ടു.