തിരുവനന്തപുരം : വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളിൽ പ്രവേശിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2 വയസിനും 3 വയസിനും ഇടയിലുള്ള വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളിൽ പ്രവശിപ്പിക്കുന്നത് അവരുടെ സാമൂഹിക മാനസിക വികസനം സാധ്യമാകാൻ വളരെ പ്രയോജനകരമാകുമെന്ന് ചൈൽഡ് ഡെവലപ്മെന്റ് സെന്റർ ഉൾപ്പെടെ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഓട്ടിസം, സംസാര-ഭാഷാ വികസന പ്രശ്നങ്ങൾ മുതലായവ പോലുള്ള വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ സാധാരണ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ അനുവദിക്കുകയാണെങ്കിൽ ഇവർക്ക് മറ്റ് കുട്ടികൾ ചെയ്യുന്ന കാര്യങ്ങൾ കാണുന്നതിനും അവ അനുകരിക്കുന്നതിനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും സാധിക്കുമെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ മുഴുവൻ സമയവും അങ്കണവാടികളിൽ ഇരുത്താതെ രണ്ടോ മൂന്നോ മണിക്കൂർ ഇരുത്തിയാലും മതിയാകും. ആവശ്യമെങ്കിൽ കട്ടികളുടെ സംരക്ഷകരാരെയെങ്കിലും (അമ്മ, അമ്മൂമ്മ തുടങ്ങിയവർ) അവിടെ നിൽക്കാൻ അനുവദിക്കുന്നതാണ്.
ഈ കുട്ടികൾ സിഡിസി, ഡിഇഐസി, നിഷ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും ചികിത്സ ലഭിക്കുന്ന കുട്ടികളായതിനാൽ അവിടത്തെ തെറാപ്പിയോടൊപ്പം അങ്കണവാടികളിൽ നിന്നും സാധാരണ ലഭ്യമാകുന്ന സേവനങ്ങൾ കൂടി കുട്ടികൾക്ക് നൽകുന്നത് മൂലം കുട്ടികളുടെ സാമൂഹിക, ബൗദ്ധിക, മാനസിക വികാസത്തിലും ഭാഷാ വികസനത്തിലും കൂടുതൽ മെച്ചപ്പെട്ട പ്രകടനം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ .