പത്തനംതിട്ട : ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തോടനുബന്ധിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ അഡീഷണൽ എസ്‌പി, 8 ഡിവൈഎസ്‌പിമാർ, 21 ഇൻസ്പെക്ടർമാർ, 137എസ്ഐ/എഎസ്ഐ എന്നിവർ ഉൾപ്പെടെ 625 പൊലീസ് ഉദ്യോഗസ്‌ഥരെയാണ് ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുള്ളത്.
ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ 9 ഡിവിഷനുകളായി തിരിച്ചാണ് പൊലീസ് ഉദ്യോഗസ്‌ഥരെ നിയോഗിച്ചിരിക്കുന്നത്. ജലമേളയുടെ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ ബ്രീഫിങ് 9ന് രാവിലെ 10ന് തെക്കേമല എംജിഎം ഓഡിറ്റോറിയത്തിൽ നടക്കും.
ജലോത്സവത്തിന്റെ സ്റ്റാർട്ടിങ് പോയിന്റ് ആയ പരപ്പുഴ കടവിലേക്കും, ഫിനിഷിംഗ് പോയിന്റ് ആയ സത്രക്കടവിലേക്കും ഉള്ള റോഡുകളിലെ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി തെക്കേമല മുതൽ അയ്യൻകോയിക്കൽ ജംഗ്ഷൻ വരെയും, ഐക്കര ജംഗ്ഷൻ മുതൽ കോഴിപ്പാലം വരെയും, പഴയ സ്റ്റേഷൻ മുതൽ കിഴക്കേനട വഞ്ചിത്ര റോഡിലെയും ഇരുവശങ്ങളിലുമുള്ള വാഹന പാർക്കിംഗ് അനുവദിക്കില്ല.
വള്ളംകളി കാണാനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പൊന്നുംതോട്ടം ടെമ്പിൾ ഗ്രൗണ്ട്, പരമുട്ടിൽ പടി ജംഗ്ഷൻ, പ്രയർഹാൾ ഗ്രൗണ്ട്,ഗവ വി എച്ച് എസ് സി സ്കൂൾ ഗ്രൗണ്ട്, വിജയാനന്ദ വിദ്യാലയ സ്കൂൾ ഗ്രൗണ്ട്,എസ് വി ജി വി എച്ച് എസ് എസ് നാൽക്കാലിക്കൽ സ്കൂൾ ഗ്രൗണ്ട്,ആറന്മുള എൻജിനീയറിങ് കോളേജ് ഗ്രൗണ്ട്, കോഴഞ്ചേരി മാർത്തോമ സ്കൂൾ ഗ്രൗണ്ട്,കോഴഞ്ചേരി സെന്റ് തോമസ് സ്കൂൾ ഗ്രൗണ്ട്, പോലീസ് കോട്ടേഴ്സ് ഗ്രൗണ്ട്(സർക്കാർ വാഹനങ്ങൾ) എന്നിവിടങ്ങളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഗതാഗതക്രമീകരണത്തിന്റെ ഭാഗമായി സത്രക്കടവിന് മുൻവശം ചെങ്ങന്നൂർ റോഡിൽ തിരക്ക് ഒഴിവാക്കുന്നതിന് കോഴഞ്ചേരി ഭാഗത്തു നിന്നും ചെങ്ങന്നൂർ ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും ഐക്കര മുക്കിൽ നിന്നും കിടങ്ങന്നൂർ, കുറിച്ചിമുട്ടം, മാലക്കര വഴിയും ചെങ്ങന്നൂർ ഭാഗത്തു നിന്നും കോഴഞ്ചേരി ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും ആഞ്ഞിലിമൂട്ടിൽ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പുല്ലാട് എത്തി കോഴഞ്ചേരിക്കും പോകേണ്ടതാണ്.
റോഡ് ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. പമ്പാനദിയിലെ പരപ്പുഴ കടവ് മുതൽ സത്രക്കടവ് വരെയുള്ള ഭാഗത്ത് പമ്പാനദിയിൽ പോലീസ് ബോട്ട് പെട്രോളിങ് ഏർപ്പെടുത്തി. കുറ്റകൃത്യങ്ങൾ തടയുന്നതിനായി മഫ്തിയിലും കൂടുതൽ പോലീസിനെ വിന്യസിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.






