ന്യൂഡൽഹി : പാക് ഭീകരവാദത്തിനെതിരെയുള്ള ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്നും പാക്കിസ്താൻ ഭാവിയിൽ ഏതെങ്കിലും ആക്രമണത്തിന് ശ്രമിച്ചാൽ അതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. 2025-ൽ മാത്രം 31 ഭീകരരെ വധിച്ചിട്ടുണ്ടെന്നും ഇതിൽ 65 ശതമാനവും പാകിസ്താൻ സ്വദേശികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക തീവ്രവാദികളുടെ എണ്ണം വിരലിൽ എണ്ണാവുന്ന വിധത്തിലായി. പുതിയ ആളുകൾ ഭീകരവാദത്തിലേക്ക് എത്തുന്നത് ഏതാണ്ട് ഇല്ലാതായതായും അദ്ദേഹം പറഞ്ഞു .അതിർത്തിയിൽ എട്ടോളം ഭീകര ക്യാമ്പുകൾ നിലനിൽക്കുന്നുണ്ട്. ആറെണ്ണം നിയന്ത്രണരേഖയ്ക്ക് കുറുകെയും രണ്ടെണ്ണം അന്താരാഷ്‌ട്ര അതിർത്തിയിലുമാണ്.ഇവയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാൻ്റെ ആണവ ഭീഷണി തകർത്തുവെന്ന് ഉപേന്ദ്ര ദ്വിവേദി അറിയിച്ചു.ഓപ്പറേഷൻ ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങൾ തകർത്തു. അടുത്തിടെ പാകിസ്ഥാൻ അയച്ച ഡ്രോണുകൾ ആക്രമണ സ്വഭാവം ഉള്ളതായിരുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പാകിസ്താനുമായി ഡിജിഎംഒ തലത്തിലുള്ള ചർച്ചകൾ നടന്നതായും കരസേനാ മേധാവി പറഞ്ഞു.






