തിരുവല്ല : ചരിത്രപ്രസിദ്ധവും അതി പുരാതനവുമായ തിരുവല്ല കുറ്റൂർ കിഴക്കേവീട്ടിൽ കാവിൽ നാളെ (13) രാവിലെ 9 മുതൽ അഷ്ടമംഗല ദേവപ്രശ്നം നടക്കും. ജ്യോതിഷ പണ്ഡിറ്റ് കൃഷ്ണപുരം സുരേഷ് പോറ്റിയുടെ നേതൃത്വത്തിലാണ് ദേവപ്രശ്നം നടക്കുന്നത്. രാവിലെ ആറിന് ശാന്തി വി ആർ രാജേഷ് ശർമയുടെ നേതൃത്വത്തിൽ ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും.
കാൽ നൂറ്റാണ്ട് മുമ്പ് വരെ നിത്യ പൂജകളും ഉത്സവങ്ങളും (പത്താമുദയ മഹോത്സവം)അടക്കം നടക്കുകയും ദൂര സ്ഥങ്ങളിൽ നിന്നു വരെ വിശ്വാസികൾ എത്തിച്ചേരാറുണ്ടായിരുന്ന ഈ കാവിൽ പൂജാരിണിയായിരുന്ന സ്വാമിനി ജാനകിയമ്മയുടെ സമാധിയോടെയാണ് പൂജകൾ അടക്കമുള്ള അനുഷ്ഠാനങ്ങൾ നിന്നു പോയത്.
ഏറ്റവും വലിയ നാഗ പ്രതിഷ്ഠകളുള്ള ഈ കാവിൽ പൂജകൾ മുടങ്ങിയതോടെ കാവും പരിസരവും തകർച്ചയുടെ വക്കിൽ എത്തിയപ്പോഴാണ് ഈ കാവിനെ അതിൻ്റ് പഴയകാല പ്രൗഢിയിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ കാവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചിരിക്കുന്നത് എന്ന് കൺവീനർ വി. ആർ. രാജേഷ് വഞ്ചിമലയിൽ പറഞ്ഞു.
കാവിനോട് ചേർന്നുള്ള ആശ്രമത്തിലാണ് കാവിലെ പൂജാരിണിനിയായിരുന്ന സ്വാമിനി ജാനകിയമ്മയെ സമാധിയിരിത്തിയിരിക്കുന്നത്. ദേവപ്രശ്നം നടക്കുന്നത് ഈ സമാധി മണ്ഡപത്തിനോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ്.