ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി (കള്ളിങ്) നടന്നു. ശനിയാഴ്ച വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരം 7,625 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കി. കരുവാറ്റ, പള്ളിപ്പാട് എന്നിവിടങ്ങളിലാണ് കള്ളിങ് നടന്നത്.
പള്ളിപ്പാട് പഞ്ചായത്തിൽ വൈകുന്നേരം വരെ 2,886 പക്ഷികളെയാണ് കള്ളിങ്ങിന് വിധേയമാക്കിയത്. കരുവാറ്റ പഞ്ചായത്തിൽ 4,739 പക്ഷികളെയും കൊന്നൊടുക്കി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുത പ്രതികരണ സേനയാണ് കള്ളിങ്ങിനും ശുചീകരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ മേഖലകളിൽ കർശന നിരീക്ഷണവും നിയന്ത്രണങ്ങളും തുടരുകയാണ്.






