തിരുവനന്തപുരം : കേരള തീരത്ത് കളളക്കടല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കളളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയസമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചതായി കെ.എസ്.ഡി.എം.എ വ്യക്തമാക്കി.
ശനിയാഴ്ച രാത്രി 11.30 വരെ കേരളാ തീരത്ത് 0.2 മീറ്റര്‍ മുതല്‍ 0.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണ്.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ബീച്ചുകള്‍ കേന്ദ്രീകരിച്ചുളള വിനോദസഞ്ചാരമുള്‍പ്പെടെയുളള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുളളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം, ചെറിയ വളളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം.
ബീച്ചിലേക്കുളള യാത്രകളും കടലില്‍ ഇറങ്ങിയുളള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നം ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.






