തൃശൂര്‍: കുന്നംകുളം പൊലീസ് മര്‍ദ്ദനത്തിന് പിന്നാലെ തൃശൂര്‍ പീച്ചി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ട് പരാതിക്കാരന്‍. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ പി ഔസേപ്പാണ് ഒന്നരവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ലഭിച്ച മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
2023 മേയ് 24-നാണ് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ മാനേജര്‍ റോണി ജോണിയെയും ഡ്രൈവര്‍ ലിതിന്‍ ഫിലിപ്പിനെയും അന്നത്തെ എസ്‌എച്ച്‌ഒ പി എം രതീഷിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചതായി ലാലീസ് ഗ്രൂപ്പ് ഉടമ കെ പി ഔസേഫ് പറയുന്നത്. വിവരമറിഞ്ഞെത്തിയ ഔസേപ്പിന്റെ മകന്‍ പോള്‍ ജോസഫിനെ ഉള്‍പ്പെടെ എസ്‌എച്ച്‌ഒ ലോക്കപ്പിലടയ്ക്കുകയും പരാതി ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തുവെന്നു പറയുന്നത്.
ഹോട്ടലിലെ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത്. പാലക്കാട് വണ്ടാഴി സ്വദേശിയാണ് ഹോട്ടല്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചെന്നു കാണിച്ച്‌പൊലീസിന് പരാതി നല്‍കുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പരാതിക്കാരന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. അതില്‍ 3 ലക്ഷം പൊലീസിനാണെന്ന് പറയുകയും ചെയ്തു. 5 ലക്ഷം രൂപ സിസിടിവി ക്യാമറയ്ക്ക് മുന്നില്‍വച്ചാണ് കൈമാറിയതെന്നും ഔസേപ്പ് പറഞ്ഞു. തന്നെ ആരും മര്‍ദിച്ചില്ലെന്നു പരാതിക്കാരന്‍ മൊഴി നല്‍കി ജില്ലാ അതിര്‍ത്തി കടന്നു പോയതിനു ശേഷമാണ് ജീവനക്കാരെ പൊലീസ് മോചിപ്പിച്ചതെന്നും ഔസേപ്പ് പറഞ്ഞു.
സംസ്‌ഥാന വിവരാവകാശ കമ്മിഷൻ മുഖേന പൊലീസ് സ്‌റ്റേഷനിലെ ദൃശ്യങ്ങള്‍ ലഭിക്കുന്നതിന് ഔസേപ്പ് അപേക്ഷിച്ചു. ഒടുവില്‍ മനുഷ്യാവകാശകമ്മിഷന്‍ ഇടപെട്ടതിനുശേഷമാണ് ദൃശ്യങ്ങള്‍ നല്‍കാന്‍ പൊലീസ് തയ്യാറായത്. മർദ്ദനമുണ്ടായെന്ന് വ്യക്തമായിട്ടും ഇതുവരെ പൊലീസുകാർക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരേയുള്ള നടപടിക്കായി ഇപ്പോഴും നിയമപോരാട്ടം നടത്തുകയാണെന്നും ഔസേപ്പ് വ്യക്തമാക്കി.