കാസർകോട് : കാസർകോട്ടെ പ്രവാസി വ്യവസായി അബ്ദുൽ ഗഫൂറിന്റെ മരണം കൊലപാതകം. മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ആഭിചാരക്രിയകളുടെ പേരിൽ സ്വർണം കൈക്കലാക്കിയ ശേഷം പ്രതികൾ വ്യവസായിയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.
കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്.സ്വർണ്ണം ഇരട്ടിച്ച് നൽകാമെന്ന് പറഞ്ഞ് അബ്ദുൽ ഗഫൂറിൻ്റെ വീട്ടിൽ വെച്ച് പ്രതികള്‍ മന്ത്രവാദം നടത്തി 596 പവൻ സ്വർണ്ണം തട്ടിയെടുത്തു. ഇതു തിരിച്ചു നൽകാതിരിക്കാനായിരുന്നു കൊലപാതകം.
ഷാർജയിലെ സൂപ്പർമാർക്കറ്റ് ഉടമയായിരുന്ന അബ്ദുൽഗഫൂറിനെ 2023 ഏപ്രില്‍ 14 നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മരണസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.സംസ്ക്കാരം നടത്തിയ ശേഷമാണ് വീട്ടിൽ നിന്ന് 596 പവൻ സ്വർണം നഷ്ടമായെന്ന കാര്യം ബന്ധുക്കളറിയുന്നത്. ഇതോടെ മകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.