ചെന്നൈ : കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിക്കിടെ അപകടത്തിൽപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് ഒരുലക്ഷം രൂപയും നല്‍കും. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മന്ത്രിമാരും ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനമുണ്ടായത്.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനും തീരുമാനമായിട്ടുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് (റിട്ട.) അരുണ ജഗദീശിന്‍റെ നേതൃത്വത്തിലുള്ള കമ്മീഷനെ അന്വേഷണത്തിനായി നിയോഗിച്ചു. 10,000 പേര്‍ക്ക് മാത്രമാണ് റാലിയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നത്.
എന്നാല്‍ റാലിയില്‍ പങ്കെടുക്കുന്നതിനായി രണ്ടുലക്ഷത്തോളം പേര്‍ കരൂരില്‍ എത്തിച്ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഞായറാഴ്ച പുലര്‍ച്ചെ കരൂരിലെത്തി.സംസ്ഥാനവ്യാപകമായി വിജയ് നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച റാലി സംഘടിപ്പിച്ചത്.






