മാവേലിക്കര : മാവേലിക്കര നഗര പരിസരങ്ങളിലും , ചെട്ടികുളങ്ങരയിലും ആളില്ലാത്ത വീടുകൾ കുത്തിതുറന്ന് മോഷണം നടത്തിയ കേസുകളിൽ പ്രതിയായ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. ബെംഗളൂരു, ആസാദ് നഗറിൽ താമസിക്കുന്ന കൊല്ലം കരുനാഗപ്പള്ളി, ചെറിയഴീക്കൽ,താഴ്ച്ചയിൽ വീട്ടിൽ ചന്ദ്രബാബു മകൻ പ്രകാശ് ബാബു എന്ന മുഹമ്മദ് നിയാസ് (45) എന്നയാളാണ് മാവേലിക്കര പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജനുവരി മാസം മുതൽ മാവേലിക്കര ചെട്ടികുളങ്ങരയിലും, നഗര പരിസരത്തും തുടർച്ചയായി വരുന്ന അവധി ദിവസങ്ങളിൽ ആളില്ലാത്ത വീടുകളുടെ മുൻവാതിൽ കുത്തിതുറന്ന് മോഷണം തുടർച്ചയായതിനെതുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ IPS ന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡി. വൈ. എസ്. പി. കെ. എൻ രാജേഷിന്റെ മേൽനോട്ടത്തിൽ മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ ബിജോയി.എസ്സിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയത്.
മോഷണം നടന്ന വീടുകളിൽ CCTV ഉണ്ടായിരുന്ന വീടുകളിലെ DVR- ൽ നിന്നും ഹാർഡ് ഡിസ്ക് മോഷ്ടാവ് അഴിച്ചെടുത്തു കൊണ്ടുപോയിരുന്നുത് കാരണം സമീപ പ്രദേശങ്ങളിലെ നിരവധി CCTV ദൃശ്യങ്ങൾ പരിശോധിച്ചും,സാങ്കേതിക രീതിയിലും നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാവായ പ്രകാശ് ബാബു എന്ന മുഹമ്മദ് നിയാസിനെ തിരിച്ചറിഞ്ഞത്.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ പ്രകാശ് ബാബു ബംഗളൂരുവിൽ ആണ് സ്ഥിരതാമസമാക്കിയതെന്ന് മനസ്സിലാക്കുകയും, പ്രത്യേക അന്വേഷണസംഘം ബംഗളൂരുവിൽ എത്തി ചാമരാജ് പേട്ടിന് സമീപത്തു നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
അവധി ദിവസങ്ങൾ നോക്കി മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് സമീപം ട്രെയിനിൽ എത്തിയശേഷം, പകൽ കറങ്ങി നടന്ന് വീടുകൾ കണ്ട് വെക്കും വൈകുന്നേരം വീടുകൾക്ക് സമീപം എത്തി ആളൊഴിഞ്ഞ പുരയിടത്തിൽ ഒളിച്ചിരുന്ന ശേഷം അർദ്ധരാത്രിയോടെ വീടുകളിൽ കയറി മോഷണം നടത്തും.
CCTV യുള്ള വീടുകളിൽ ഹാർഡ് ഡിസ്ക് അഴിച്ചെടുത്തു കൊണ്ടുപോകും. നേരം പുലരും മുൻപ് കയ്യിൽ കരുതിയിരിക്കുന്ന ഫോൾഡിംഗ് ട്രോളി ബാഗും ഒക്കെയായി ദൂരയാത്ര പോകുന്നത് പോലെ അടുത്ത റെയിൽവേ സ്റ്റേഷനിൽ എത്തി ബെംഗളൂരുവിന് പോകും. ചെട്ടികുളങ്ങര പ്രദേശത്തെ നിരവധി വീടുകളിലും, മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ രണ്ടു വീടുകളിലും, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു പടിഞ്ഞാറ് ഒരു വീട്ടിലും, ഹരിപ്പാട് കവലയ്ക്ക് പടിഞ്ഞാറു രണ്ടു വീടുകളിലും മോഷണം നടത്തിയതായി ഇയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ ബിജോയി. S , എസ്. ഐ. മാരായ നൗഷാദ്. E, അനിൽ M S സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു മുഹമ്മദ്, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അബ്ദുൽ സമദ്, ജവഹർ. S, അരുൺ ഭാസ്ക്കർ, എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ മുഹമ്മദ് നിയാസിനെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.