എടത്വ: പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് എട്ടാമിടത്തോടെ കൊടിയിറങ്ങി. വികാരി ഫാ. ജോസഫ് കളരിയ്ക്കല്‍ കൊടിയിറക്ക് ചടങ്ങ് നിർവഹിച്ചു.
കോരിചൊരിഞ്ഞ മഴയേയും അവഗണിച്ച് ഇന്ന് വൈകിട്ട് നാലിന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ചെറിയ രൂപവും എഴുന്നള്ളിച്ചു കുരിശടിയിലേക്ക് നടന്ന പ്രദക്ഷിണത്തിന് ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
ഉച്ചയ്ക്ക് രണ്ടിന് ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ് എന്നിവയെ തുടര്‍ന്നാണ് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ചെറിയ രൂപവും എഴുന്നള്ളിച്ചുള്ള പ്രദക്ഷിണം കുരിശടിയിലേയ്ക്ക് നടന്നത്. പള്ളിയുടെ പ്രധാന അള്‍ത്താരയില്‍ നിന്നാരംഭിച്ച പ്രദക്ഷിണം ആനവാതിലിലൂടെ പള്ളിയുടെ വടക്ക് വശത്തുള്ള പാലം കടന്ന് അമ്പലപ്പുഴ- തിരുവല്ല റോഡരുകിലെ വലിയ കുരിശടിയിൽ വലംവച്ച് തിരികെ ദൈവാലയത്തില്‍ എത്തി.
പൊന്നിന്‍ കുരിശും വെള്ളിക്കുരിശും മുത്തുക്കുടകളുമായി പ്രാര്‍ത്ഥനാപൂര്‍വ്വം വിശ്വാസികള്‍ നിരന്നു. കുരിശടിയില്‍ പ്രത്യേകം ബാരിക്കേഡ് തീര്‍ത്താണ് ദര്‍ശന സൗകര്യം ഒരുക്കിയത്. പ്രദക്ഷിണത്തിനും കുരിശടിയില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കും ഫാ. വര്‍ക്കി മണക്കളം മുഖ്യകാര്‍മികത്വം വഹിച്ചു.
തിരുനാള്‍ കോര്‍ഡിനേറ്റര്‍ ഫാ. ഏലിയാസ് കരിക്കണ്ടത്തില്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. കുര്യന്‍ പുത്തന്‍പുര, ഫാ. വര്‍ഗീസ് മതിലകത്തുകുഴി, ഫാ. തോമസ് കാരക്കാട്, ഫാ. കുര്യാക്കോസ് പീടിയേക്കല്‍, ഫാ. സെബാസ്റ്റ്യന്‍ മഞ്ചേരിക്കളം, ഫാ. സെബാസ്റ്റിയന്‍ കളത്തിപറമ്പില്‍, ഫാ. ആന്റണി നമ്പിയത്ത് എന്നിവര്‍ സഹകാര്‍മ്മികരായി.
രാത്രി 9.30 ന് വിശുദ്ധന്റെ തിരുസ്വരൂപം പ്രധാന നടയില്‍ പ്രതിഷ്ഠിച്ചതോടെ അനുഗ്രഹദായകമായ ഒരു തിരുനാള്‍ കാലത്തിന് സമാപനമായി.





