തിരുവനന്തപുരം : മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞു നടത്തിയത് കോടികളുടെ തട്ടിപ്പെന്നു കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്.സുതാര്യമല്ലാതെയാണ് സാമ്പത്തിക ക്രയവിക്രയങ്ങൾ നടന്നത്.അർജന്റീന ഫുട്‌ബോൾ അസോസിയേഷന് (എ.എഫ്.എ.) 126 കോടി രൂപ നൽകിയെന്ന് സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെട്ടിരുന്നു. എന്നാൽ പണമടച്ചതിന്റേയോ ടീം കൈപ്പറ്റിയതിന്റേയോ ഒരു രേഖയുമില്ല
ചട്ടങ്ങൾ മറികടന്നാണ് സ്പോൺസറായി റിപ്പോർട്ടർ കമ്പനിയെ സർക്കാർ തീരുമാനിച്ചത്. അർജന്റീന ടീമിൽനിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിക്കാതെയാണ് പ്രദർശന മത്സരം നടക്കുന്നതായി വാഗ്ദാനം നൽകിയത് .അർജന്റീന ടീമിന്റെ സന്ദർശനം നീണ്ടതോടെ കരാർ ലംഘനത്തിന് സ്പോൺസർക്ക് എൽഡിഎഫ് സർക്കാർ 2 തവണ നോട്ടിസ് അയച്ചിരുന്നു.
വിദേശനാണ്യ വിനിമയചട്ട ലംഘനം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിൽ വിജിലൻസ്, കേന്ദ്ര ഏജൻസി അന്വേഷണങ്ങൾ കൂടി ശുപാർശ ചെയ്യുന്ന റിപ്പോർട്ടാണ് കായികവകുപ്പിന് സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് കൈമാറിയത്.





