എടത്വ : പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് നാളെ (14) എട്ടാമിടം ആചരിക്കും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ നേതൃത്വം നല്‍കിയ വലിയ തിരുനാള്‍ ആഘോഷിച്ചു പോയതിനെ തുടര്‍ന്നാണ് ഇടവകാംഗങ്ങളും തദ്ദേശിയരായിട്ടുള്ള നാനാജാതിവിഭാഗങ്ങളും ചേര്‍ന്ന് നാട്ടുകാരുടെ തിരുനാള്‍ എന്നറിയപ്പെടുന്ന എട്ടാമിടം ആഘോഷിക്കുന്നത്.
വലിയ തിരുനാളിന് തിരുസ്വരൂപം വഹിച്ചതും പ്രദക്ഷിണത്തിന് നേതൃത്വം വഹിച്ചതും തമിഴ്‌നാട്ടില്‍ നിന്നെത്തിയ തീര്‍ത്ഥാടകരായിരുന്നെങ്കില്‍ നാളെ വൈകിട്ട് നാലിന് നടക്കുന്ന പ്രദക്ഷിണത്തിന് ഇടവകാംഗങ്ങളായിരിക്കും നേതൃത്വം കൊടുക്കുക. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാനയ്ക്കും ശേഷം നാലിന് കുരിശടിയിലേക്ക് പ്രദക്ഷിണം നടക്കും.
പ്രദക്ഷിണം പള്ളിയുടെ വടക്കേപാലം കടന്ന് മാര്‍ക്കറ്റ് ചുറ്റി തിരുവല്ല-അമ്പലപ്പുഴ റോഡിലുള്ള കുരിശടിയിലെത്തുമ്പോള്‍ വെറ്റിലയും പൂമാലകളും നോട്ടുമാലകളും വിശുദ്ധന്റെ ചെറിയ രൂപത്തില്‍ വിശ്വാസികള്‍ അര്‍പ്പിക്കും. തുടര്‍ന്ന് പ്രത്യേക പ്രാര്‍ഥനകള്‍ക്ക് ശേഷം കുരിശടി ചുറ്റി തിരികെ പള്ളിപാലം വഴി പള്ളിക്ക് മുന്നിലെത്തുമ്പോള്‍ വികാരി ഫാ. ജോസഫ് കളരിയ്ക്കല്‍ കൊടിയിറക്കും. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം രാത്രി 9.30 ന് നടയില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ സമാപിക്കും.
നാട്ടുകാരുടെ തിരുനാള്‍ ആരംഭിച്ചതു മുതല്‍ വാണിജ്യമേളപ്പന്തലില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വീട്ടുപകരണങ്ങളും കാര്‍ഷികോപകരണങ്ങളും എന്നു വേണ്ട വളയും പൊട്ടും ഈന്തപ്പഴവും വില്‍ക്കുന്ന സ്റ്റാളുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വൈകുന്നേരങ്ങളില്‍ പള്ളിയിലെ ദീപാലങ്കാരം ദര്‍ശിക്കുന്നതിന് ദൂരദേശങ്ങളില്‍ നിന്നും വിശ്വാസികൾ എത്തിച്ചേരുന്നുണ്ട്. നാളെ വൈകുന്നേരം വരെ ദീപാലങ്കാരം തുടരും.
എട്ടാം പെരുന്നാളിനുവേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വികാരി ഫാ. ജോസഫ് കളരിയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍ പി.വി. ജെറോം ഇരുപത്തിയേഴില്‍, കൈക്കാരന്‍മാരായ മനോജ് മാത്യു പുത്തന്‍വീട്ടില്‍, സിബിച്ചന്‍ കോനാട്ട്, എം.റ്റി. സാബു ആശാംപറമ്പില്‍, പബ്ലിസിറ്റി കണ്‍വീനര്‍ ബിനോയി മാത്യു ഒലക്കപാടി എന്നിവര്‍ അറിയിച്ചു.





