തിരുവല്ല: സമീപകാലത്തുണ്ടായ കനത്ത മഴയിൽ ഗുരുതരമായ കൃഷിനാശം സംഭവിച്ച തിരുവല്ലയിലെ പുളിക്കീഴ് ബ്ലോക്കിലെ വിവിധ പ്രദേശങ്ങൾ കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് സന്ദർശിച്ചു. പ്രളയബാധിത കൃഷിയിടങ്ങളിലെ സ്ഥിതിഗതികൾ നേരിൽ വിലയിരുത്തിയ മന്ത്രി, കർഷകർ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുകയും കാർഷിക പുനരുദ്ധാരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.
കുറ്റൂർ, നിരണം, നെടുമ്പ്രം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളിലെയും തിരുവല്ല നഗരസഭാ പ്രദേശങ്ങളിലെയും കൃഷിയിടങ്ങൾ മന്ത്രി സന്ദർശിച്ചു. വെള്ളക്കെട്ട് മൂലം നശിച്ച കൃഷിയിടങ്ങൾ, വിവിധ വിളകൾക്കുണ്ടായ നഷ്ടം, കാർഷിക അടിസ്ഥാന സൗകര്യങ്ങൾക്ക് സംഭവിച്ച കേടുപാടുകൾ എന്നിവ മന്ത്രി നേരിൽ വിലയിരുത്തി.
കൃഷിനാശത്തിന്റെ വ്യാപ്തിയും തുടർസഹായങ്ങളും സംബന്ധിച്ച് മന്ത്രി നേരിട്ട് വിവരങ്ങൾ ശേഖരിച്ചു. പുളിക്കീഴ് ബ്ലോക്കിൽ നടന്ന കർഷക അവലോകനയോഗത്തിൽ പ്രളയബാധിത മേഖലകളിലെ കർഷകർ തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും ആവശ്യങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കൃഷിനാശം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി, പുനർകൃഷിക്കുള്ള സഹായം, കൃഷിയിടങ്ങളിലെ ചെളിയും എക്കലും നീക്കം ചെയ്യൽ, വിത്ത്-തൈ വിതരണം, നഷ്ടപരിഹാരം വേഗത്തിലാക്കൽ തുടങ്ങിയ ആവശ്യങ്ങൾ കർഷകർ ഉന്നയിച്ചു.
വർഗീസ് മാമൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ, തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനീഷ് വരിക്കണ്ണാമല, പ്രിൻസിപ്പൽ കൃഷി ഓഫീസർ റെജി മോൾ തോമസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.





