ബെംഗളൂരു : ഭൂമികുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഹർജി തള്ളി കർണാടക ഹൈകോടതി.കേസിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ നടപടി ചോദ്യം ചെയ്ത് സിദ്ധരാമയ്യ സമർപ്പിച്ച ഹർജിയാണ് ഹൈകോടതി തള്ളിയത്.
ഗവർണർ താവർ ചന്ദ് ഗെലോട്ടിന്റെ നടപടിയിൽ തെറ്റില്ലെന്നും വസ്തുതകൾ പരിശോധിക്കാൻ അന്വേഷണം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.കേസ് നടപടി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി തള്ളി.ജസ്റ്റിസ് എം. നാഗപ്രസന്ന അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.
സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മൈസൂരുവിൽ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമായാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് പരാതി.മലയാളിയായ ടി.ജെ.അബ്രഹാം, പ്രദീപ് കുമാർ, സ്നേഹമയി കൃഷ്ണ എന്നിവരാണ് പരാതി നൽകിയത്.ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിദ്ധരാമയ്യയുടെ വിശദീകരണം.