കോട്ടയം : അക്ഷരമുറ്റത്തേക്ക് പിച്ചവെക്കുന്ന കുരുന്നുകൾക്കും, പുതിയ ക്ലാസുകളിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കും ആശംസകൾ നേർന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.
പുതിയ അധ്യയനവർഷത്തിലും ലഹരി വിപത്തിനെതിരെ ജാഗ്രത വേണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ ചൂണ്ടിക്കാട്ടി. ലഹരിക്കെതിരായ പോരാട്ടം വീടുകളിൽ നിന്ന് തുടങ്ങണം. കുട്ടികൾ ലഹരിക്കെണിയിൽ വീഴരുത്. മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ ബെസ്റ്റ് ഫ്രണ്ട്സാകണം. മറയില്ലാത്ത ആത്മബന്ധത്തിലൂടെ വെല്ലുവിളികളെ നേരിടാൻ കഴിയുമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ സമൂഹമാധ്യമത്തിൽ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം ചുവടെ…
”രണ്ട് മാസത്തെ വേനലവധിക്കാലത്തിന് ശേഷം നമ്മുടെ കുഞ്ഞുങ്ങൾ വീണ്ടും വിദ്യാലയങ്ങളിലേക്ക് തിരികെ എത്തുകയാണല്ലോ. അറിവിന്റെ ലോകത്ത് ശോഭിക്കാൻ എല്ലാ കുഞ്ഞുങ്ങൾക്കും, അവരെ വിജ്ഞാനത്തിന്റെ പാതയിലൂടെ വഴിനടത്തുവാൻ അധ്യാപകർക്കും കഴിയട്ടെയെന്ന് ആദ്യം തന്നെ ആശംസിക്കുന്നു.. പ്രാർത്ഥിക്കുന്നു.
ലഹരിപദാർത്ഥങ്ങൾ പലരൂപത്തിൽ നമ്മുടെ കുട്ടികളിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണല്ലോ നാം ജീവിക്കുന്നത്. പുതിയ അധ്യയനവർഷത്തിൽ അതീവജാഗ്രതയോടെ നാം നോക്കി കാണേണ്ട ഒരു വിഷയമാണിത്.ലഹരിക്കെതിരായ പോരാട്ടം സമൂഹത്തിലെന്നപോലെ വീടുകളിലും നടക്കണം.
സ്ക്കൂൾ തുറക്കുമ്പോൾ എല്ലാവരും കുട്ടികളെയാണ് ആദ്യം ഉപദേശിക്കാറുള്ളത്. എന്നാൽ ഇത്തവണ പ്രിയപ്പെട്ട മാതാപിതാക്കളെ ഉപദേശിക്കാനാണ് എളിയവനായ ഞാൻ ആഗ്രഹിക്കുന്നത്. മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ ‘ബെസ്റ്റ് ഫ്രണ്ട്സായിരിക്കണം’. മറകളില്ലാത്ത ആത്മബന്ധത്തിലൂടെ പല വെല്ലുവിളികളെയും നേരിടാനാകും. നിങ്ങളുടെ തൊഴിലിടങ്ങളിലെ സമ്മർദ്ദങ്ങൾ കുട്ടികളിലേക്ക് പകരാതിരിക്കാൻ ശ്രദ്ധിക്കണം. അവർക്കായി സമയം മാറ്റിവെക്കാൻ കഴിയണം.
അറിവിന്റെ അക്ഷരമുറ്റത്തേക്ക് പിച്ചവെക്കുന്ന എല്ലാ കുരുന്നുകൾക്കും, പുതിയ ക്ലാസുകളിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കും തിരുമേനി അപ്പച്ചന്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥനാശംസകൾ.