തിരുവല്ല : രോഗത്തിൻ്റെ ആരംഭത്തിൽത്തന്നെ കാൻസർ കണ്ടെത്തി ചികിത്സ തുടങ്ങേണ്ട കാലം കേരളത്തിൽ അതിക്രമിച്ചിരിക്കുന്നുവെന്ന് ആരോഗ്യ , വനിതാ – ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ലോക കാൻസർ ദിനത്തിന് മുന്നോടിയായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി കാൻസർ വിഭാഗം നടത്തിയ ഏകദിന കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വീണാ ജോർജ്.
കേരളത്തിൽ കാൻസർ രോഗികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. വിദ്യാഭ്യാസപരമായി മുൻപന്തിയിൽ നിൽക്കുമ്പോഴും കാൻസർ പോലെയുള്ള രോഗങ്ങൾ ആരംഭത്തിൽ തിരിച്ചറിയുവാനുള്ള പരിശോധനകൾ നടത്തുന്നതിൽ കേരളത്തിലെ ജനങ്ങൾ ഇപ്പോഴും വിമുഖത കാണിക്കുന്നു. ഇതിനുവേണ്ട അവബോധം സൃഷ്ടിക്കുവാനും നേരത്തെ രോഗനിർണയം നടത്തുവാനുള്ള പരിശോധനകൾ വ്യാപകമാക്കുവാനും സർക്കാർ പലതരം പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട് – മന്ത്രി സൂചിപ്പിച്ചു.
കാൻസർ നിർണയ – ചികിത്സകളിൽ സർക്കാർ മേഖലയിലെ ഡോക്ടർമാരും സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരും നിർവഹിക്കുന്ന സേവനങ്ങൾ അഭിനന്ദനാർഹമാണെന്നും അവർ പറഞ്ഞു.
കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജറുമായ റവ ഫാ സിജോ പന്തപ്പള്ളിലിൻ്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കോഴിക്കോട് എം വി ആർ കാൻസർ കെയർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ഡയറക്ടർ ഡോ നാരായണൻകുട്ടി വാര്യർ, റേഡിയേഷൻ ഓങ്കോളജി അസോസിയേഷൻ ദേശീയ അധ്യക്ഷൻ ഡോ സി എസ് മധു, ബിലീവേഴ്സ് ആശുപത്രി മെഡിക്കൽ സൂപ്രണ്ടും കാൻസർ വിഭാഗം സീനിയർ കൺസൾട്ടൻ്റുമായ ഡോ ജോംസി ജോർജ്, കാൻസർ വിഭാഗം മേധാവി ഡോ ഏബ്രഹാം സാമുവൽ, സീനിയർ കൺസൾട്ടൻ്റ് അബു ഏബ്രഹാം കോശി എന്നിവർ പ്രസംഗിച്ചു.
ഓങ്കോ ബിലീവ് 2026 എന്നു പേരിട്ടിരുന്ന കോൺഫറൻസിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന പ്രശസ്തരായ മുപ്പതിൽ അധികം ഓങ്കോളജിസ്റ്റുകൾ പ്രഭാഷകരായി എത്തി.






