പത്തനംതിട്ട : കേരളത്തെ ദരിദ്രരില്ലാത്ത സംസ്ഥാനമായി നവംബർ ഒന്നിനു പ്രഖ്യാപിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നന്നുവക്കാട് തൂക്കുപാലം പെട്രാസ് കണ്‍വെന്‍ഷന്‍ സെന്ററിൽ നടന്ന സംസ്ഥാന സർക്കാരിൻ്റെ വാർഷികാഘോഷത്തിൻ്റെ ഭാഗമായ അവലോകനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചാമത്തെ വിമാനത്താവളം പത്തനംതിട്ടയിലാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. നവകേരളം സങ്കൽപ്പമല്ലെന്നും വർത്തമാനകാലത്ത് യാഥാർഥ്യമാക്കേണ്ട ഒന്നാണ്. 2016 മുതൽ കേരളത്തിലുണ്ടായ വികസന പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ സമസ്ഥ മേഖലകളിലും വികസനം ഉണ്ടായിട്ടുണ്ടെന്ന് കാണാൻ കഴിയും
നാഷണൽ ഹൈവേ വികസനം, ഇടമൺ – കൊച്ചി പവർ ഹൈവേ, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങി ധാരാളം വികസന പ്രവർത്തനങ്ങൾക്കാണ് സംസ്ഥാനം ഒൻപതുവർഷങ്ങൾകൊണ്ട് സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഓഖിയും നിപ്പയും പ്രളയവും കോവിഡും പോലെ പ്രതികൂല ഘടകങ്ങൾ ധാരാളം ഉണ്ടായെങ്കിലും അതിനെയൊക്കെയും ഒന്നിച്ചു നേരിടാൻ നാടിൻ്റെ ഐക്യവും ജനങ്ങളുടെ ഒരുമയും കൊണ്ട് സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനം കടക്കെണിയിലാണെന്ന് പറഞ്ഞു പരത്തുന്നത് ശുദ്ധ വികസന വിരുദ്ധ പ്രചരണമാണെന്നും കണക്കുകൾ പരിശോധിച്ചാൽ കഴിഞ്ഞ 2025 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ മാത്യകാപരമായ ഇടപെടലുകളാണ് സർക്കാർ നടത്തിയിട്ടുള്ളതെന്ന് വ്യക്തമാകും. പഞ്ചവത്സര പദ്ധതിയുടെ ബദൽ നയം വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു
മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മന്ത്രി കെ.എന്‍ ബാലഗോപാല്‍, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എം.എല്‍.എമാരായ മാത്യു ടി.തോമസ്, കെ.യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹാം, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.