പത്തനംതിട്ട : മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ ക്യാമറകെണി ഒരുക്കി കോന്നി പഞ്ചായത്ത്.മാലിന്യസംസ്‌കരണം മികവുറ്റരീതിയില്‍ നടപ്പിലാക്കുന്നതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്യാമറകള്‍ കോന്നിയുടെ മുക്കിലും മൂലയിലേക്കുമെത്തിയത്. 2024-25 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് 35 ക്യാമറകള്‍ സ്ഥാപിച്ചത്.വാഹനങ്ങളുടെ നമ്പര്‍പ്ലെയ്റ്റ് തിരിച്ചറിയാന്‍ കഴിയുംവിധമുള്ള ആധുനിക ക്യാമറകളാണ് എല്ലാം.
പഞ്ചായത്ത് കെട്ടിടത്തില്‍ പ്രസിഡന്റിന്റെ ഓഫീസ് മുറിയില്‍ നിന്നാണ് ക്യാമറകളുടെ നിയന്ത്രണം. പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടുന്ന സബ് കമ്മിറ്റിക്കാണ് ചുമതല. ഇവിടെയിരുന്നു വീക്ഷിച്ചാല്‍ മാലിന്യമെറിയലിന്റെ തോതളക്കാം, ആളെയും പിടികൂടാം, നടപടിയുമെടുക്കാം.കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ്, നാരായണപുരം മാര്‍ക്കറ്റ്, മാലൂര്‍ ഏല, പഞ്ചായത്ത് കടവ്, സെന്‍ട്രല്‍ ജംഗ്ഷന്‍ തുടങ്ങി പഞ്ചായത്തിന്റെ പൊതുഇടങ്ങളില്‍ ഇനിമുതല്‍ 24 മണിക്കൂര്‍ നിരീക്ഷണം ഉണ്ടാകും. മാലിന്യകൂമ്പാരമായിരുന്ന പ്രദേശങ്ങള്‍ വൃത്തിയാക്കിയാണ് ക്യാമറകള്‍ ഉറപ്പിച്ചത്. പഞ്ചായത്തിലും സിസിടിവി സംവിധാനം ഏര്‍പ്പെടുത്തി. പഞ്ചായത്തിന്റെ സമ്പൂര്‍ണശുചിത്വപ്രഖ്യാപനവും സി.സി.ടി.വി പ്രവര്‍ത്തനഉദ്ഘാടനവും മാര്‍ച്ച് 19 ന് നടത്തുമെന്ന് പ്രസിഡന്റ് ആനി സാബു തോമസ് വ്യക്തമാക്കി.
കോന്നിയിലെ 75 സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയ ഹരിത ടൗണ്‍- ഹരിത മാര്‍ക്കറ്റ് പ്രഖ്യാപനവും ഉടനുണ്ടാകും. എം എസ് എഫുകളും ബോട്ടില്‍ ബൂത്തുകളും സജ്ജമാക്കി കഴിഞ്ഞു. ഹരിതകലാലയങ്ങളും അങ്കണവാടികളും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തിന്റെ സൗന്ദര്യവല്‍കരണ പ്രവര്‍ത്തനങ്ങളും അവസാനഘട്ടത്തിലാണ് എന്നും പ്രസിഡന്റ് അറിയിച്ചു.