തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് പുനര്‍വിഭജനത്തിന്റെ അന്തിമവിജ്ഞാപനം പുര്‍ത്തിയായി. ഇതോടെ സംസ്ഥാനത്തെ 23,612 വാര്‍ഡുകളില്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഉടനെ തുടങ്ങും. സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളില്‍ ആയിരത്തോളം പുതിയ വാര്‍ഡുകളാണ് കൂടിയത്. 941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാര്‍ഡുകള്‍ 17337 ആയാണ് വര്‍ധിച്ചത്.
87 മുനിസിപ്പാലിറ്റികളിലെ 3113 വാര്‍ഡുകള്‍ 3241 ആയും, ആറ് കോര്‍പ്പറേഷനുകളിലെ 414 വാര്‍ഡുകള്‍ 421 ആയും, 941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാര്‍ഡുകള്‍ 17337 ആയും, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാര്‍ഡുകള്‍ 2267 ആയും, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകള്‍ 346 ആയും വര്‍ധിച്ചു.
2011 ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യാടിസ്ഥാനത്തില്‍ വാര്‍ഡുകളുടെ എണ്ണം പുനര്‍നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാര്‍ഡുകളുടെ എണ്ണം 21900ല്‍ നിന്നാണ് 23612 ആയി വര്‍ധിച്ചത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഡീലിമിറ്റേഷന്‍ കമ്മീഷന്‍ 14 ജില്ലാ പഞ്ചായത്തുകളിലെ വാര്‍ഡ് ഡീലിമിറ്റേഷനെക്കുറിച്ചുള്ള അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. എല്ലാ ഹര്‍ജിക്കാരുടെയും വാദം കേള്‍ക്കുകയും സമര്‍പ്പിച്ച എല്ലാ പരാതികളും എതിര്‍പ്പുകളും പരിശോധിക്കുകയും ചെയ്ത ശേഷമാണ് വാര്‍ഡ് ഡീലിമിറ്റേഷന്‍ നടത്തിയത്.
തദ്ദേശ സ്വയംഭരണ വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിനുള്ള ഡീലിമിറ്റേഷന്‍ കമ്മീഷന്‍ രൂപീകരിക്കുന്നതിനുള്ള വിജ്ഞാപനം 2024 ജൂണിലാണ് പുറപ്പെടുവിച്ചത്. മൂന്ന് ഘട്ടങ്ങളിലായാണ് ഇത് പൂര്‍ത്തിയാക്കിയത്.






