ശബരിമല: ഡിസംബർ 30-ന് ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവത്തിന് എത്തുന്ന അയ്യപ്പന്മാർക്കായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്. അടിയന്തിര ഘട്ടം നേരിടാൻ ഡോക്ടർമാരുടെ റിസർവ് ലിസ്റ്റ് തയ്യാറായി. ശബരിമലയിലെ എല്ലാ ആശുപത്രി-ചികിത്സാ കേന്ദ്രങ്ങളിലും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കി.
മകരവിളക്ക് വ്യൂപോയിന്റുകളായ പമ്പ ഹിൽടോപ്പ്, ത്രിവേണി പാലം, പമ്പ കെ എസ് ആർ ടി സി സ്റ്റാൻഡ്, യു-ടേൺ, ചാലക്കയം, ഇളവുംകാൽ, നെല്ലിമല, പഞ്ഞിപ്പാറ, ആങ്ങമുഴി, വലിയനാവട്ടം എന്നിവിടങ്ങളിൽ ആംബുലൻസും മെഡിക്കൽ ടീമും ഉണ്ടാകുമെന്ന് ശബരിമല ഹെൽത്ത് നോഡൽ ഓഫീസർ ശ്യാം അറിയിച്ചു.
തിരുവാഭരണം യാത്രയ്ക്ക് പന്തളം മുതൽ പമ്പവരെയും തിരിച്ചുള്ള യാത്രയ്ക്കും മൊബൈൽ മെഡിക്കൽ സംഘവും ആംബുലൻസ് സേവനവും ഉറപ്പാക്കിയിട്ടുണ്ട്; അടിയന്തിര വൈദ്യ സഹായത്തിനുള്ള സംവിധാനവും കുളനട, ചെറുകോൽ, കഞ്ഞേറ്റുകര, വടശ്ശേരിക്കര എന്നിവിടങ്ങളിലും റാന്നി-പെരുനാട് ആശുപത്രികളിലും ലഭ്യമാക്കും.
സന്നിധാനത്തെ ഹെൽത്ത് ഇൻസ്‌പെക്ടർ ക്വാർട്ടേഴ്സിലും ബെയ്ലി പാലത്തിന്റെ പരിസരത്തും ഡോക്ടർമാരടങ്ങുന്ന പ്രത്യേക മെഡിക്കൽ സംഘങ്ങളെ നിയോഗിക്കും. പാണ്ടിത്താവളം അടിയന്തിര ചികിത്സ കേന്ദ്രത്തിൽ ഡോക്ടർമാരെ നിയോഗിച്ചു. നിലവിൽ ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ 12 ആംബുലൻസുകൾ കൂടാതെ 27 ആംബുലൻസുകൾ കൂടി മകരവിളക്കിന് സജ്ജമാക്കും. മകരവിളക്കിനും, തലേന്നും പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസിൽ പ്രത്യേക കോൺട്രോൾ റൂം പ്രവർത്തിക്കും; 0468 2222642, 0468 2228220 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.






