തിരുവല്ല : കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിൽ നവാഹത്തോടും താലപ്പൊലി ഉത്സവത്തോടും അനുബന്ധിച്ച് സംഘാടകർ ഒരുക്കുന്ന സമൂഹ നേത്രദാന യജ്ഞവും ഭക്തരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു.
താലപ്പൊലി ഉത്സവം സമാപിക്കുന്ന ഈ മാസം 28 വരെയാണ് നേത്രദാന യജ്ഞം നടക്കുന്നത്.
ദേവസ്വം പ്രസിഡൻറ് എൻ ഗോവിന്ദൻ നമ്പൂതിരി, രവീന്ദ്രൻ നായരിൽ നിന്നു നേത്രദാന സമ്മതപത്രം സ്വീകരിച്ചു യജ്ഞ സമാരംഭം കുറിച്ചു. ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സക്ഷമ എന്ന സംഘടനയുമായി സഹകരിച്ചാണ് നേത്രദാന യജ്ഞം ക്ഷേത്രത്തിൽ നടപ്പാക്കുന്നതെന്ന് സക്ഷമ താലൂക്ക് പ്രസിഡൻ്റ് കെ. പി. അനിഴ കുമാർ, സെക്രട്ടറി പി.കെ. ഗോപിദാസ് പനയ്ക്കൽ എന്നിവർ പറഞ്ഞു.
നവാഹയജ്ഞം ആരംഭിച്ച ആദ്യ ദിവസം തന്നെ 50 പേർ നേത്രദാന സമ്മതപത്രം പൂരിപ്പിച്ച് നൽകി. വരും ദിവസങ്ങളിൽ കൂടുതൽ ഭക്തർ സമ്മതപത്രം നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു
“പകരുന്ന കാഴ്ച പടരുന്ന നന്മ” എന്ന സന്ദേശമുയർത്തി “മിഴി – 2026 എന്നാണ് നേത്രദാന യജ്ഞത്തിന് പേര് നൽകിയിരിയുന്നത്.ചൈതന്യ കണ്ണാശുപത്രിയുമായി സഹകരിച്ചാണ് നേത്ര പടലം ശേഖരിക്കുന്നത്. നേരത്തെ 4 പേരിൽ നിന്ന് നേത്രപടലം ശേഖരിച്ച് കാഴ്ച നഷ്ടപ്പെട്ടവർക്ക് നൽകിയിരുന്നു. നേത്ര പടലത്തിൻ്റെ തകരാർ മൂലം അന്ധത അനുഭവിക്കുന്നവരെ മിഴി -2026 നേത്രദാന യജ്ഞത്തിലൂടെ കാഴ്ചയുടെ ലോകത്തേക്ക് നയിക്കുക എന്നതാണ് സക്ഷമ എന്ന സംഘടന ലക്ഷ്യമിടുന്നത്.
ക്ഷേത്രത്തിൽ എത്തിച്ചേരുന്ന എല്ലാവർക്കും സമ്മത പത്രം പൂരിപ്പിച്ചു നൽകി യജ്ഞത്തിൽ പങ്കാളികളാകാമെന്ന് സക്ഷമ ഭാരവാഹികൾ അറിയിച്ചു.






