ന്യൂഡൽഹി : ഹൽഗാമിൽ ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണത്തിൽ പ്രധാന സാക്ഷിയായി പ്രാദേശിക വീഡിയോഗ്രാഫര്‍. പ്രദേശത്തെത്തിയ വിനോദ സഞ്ചാരികള്‍ക്കായി റീലുകള്‍ ചിത്രീകരിച്ചിരുന്ന വീഡിയോഗ്രാഫര്‍ ഭീകരാക്രമണ ദൃശ്യങ്ങളും പകര്‍ത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെടിവെപ്പ് നടന്നപ്പോള്‍ ഇദ്ദേഹം രക്ഷപ്പെടാനായി ഓടി ഒരു മരത്തിൽ കയറി ഒളിച്ചെന്നും മരത്തിലിരുന്ന് ആക്രമണ ദൃശ്യങ്ങള്‍ പകർത്തിയിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.വീഡിയോഗ്രാഫറെ എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്.
ഉച്ചയ്‌ക്ക് 2.30 ന് കടകൾക്ക് പിന്നിൽ ഒളിച്ചിരുന്ന രണ്ട് ഭീകരർ ഭക്ഷണം കഴിക്കുകയായിരുന്ന സഞ്ചാരികളുടെ അടുത്തെത്തി പേരും മതവും ചോദിച്ച ശേഷം തലയ്ക്ക് വെടിവെയ്ക്കുകയായിരുന്നു. ഇതോടെ വിനോദസഞ്ചാരികള്‍ മുഴുവന്‍ പരിഭ്രാന്തരായി ഓടാന്‍ തുടങ്ങി. തുടര്‍ന്ന് സിപ്പ്‌ലൈനിന്റെ പരിസരത്തുനിന്ന് രണ്ടു തീവ്രവാദികള്‍ക്കൂടി പുറത്തുവന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്കുനേരെ വെടിയുതിര്‍ത്തു.ഭീകരർ രണ്ട് മൊബൈൽ ഫോണുകൾ തട്ടിയെടുത്തെന്നും റിപ്പോർട്ടുണ്ട്.സംഭവത്തിന് പിന്നാലെ ഈ ഫോണുകൾ സ്വിച്ച്ഓഫാണ്.ഭീകരാക്രമണം നടന്ന പ്രദേശത്തുനിന്ന് എകെ-47, എം4 റൈഫിളുകളുടെ വെടിയുണ്ടകള്‍ എന്‍ഐഎ കണ്ടെടുത്തു.