പത്തനംതിട്ട : വ്യാപാര സ്ഥാപനത്തിൽ വരുന്നവരോട് മദ്യപിക്കാൻ പണം ചോദിച്ചത് തടഞ്ഞതിന് കടനടത്തുന്ന സ്ത്രീയെയും ഭർത്താവിനെയും കയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത കേസിൽ പ്രതിയെ പത്തനംതിട്ട പോലീസ് പിടികൂടി.
മൈലപ്ര ചീങ്കൽതടം കറ്റാടി പൂവണ്ണത്തിൽ പി ജി അനിൽ(51) ആണ് പിടിയിലായത്. ഇയാൾ പത്തനംതിട്ട പോലീസ് നേരത്തെ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽ കൂടി പ്രതിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
മൈലപ്ര സ്വദേശിനിയാണ് പരാതിക്കാരി. ഇവരും ഭർത്താവും നടത്തുന്ന ബേക്കറിയോട് ചേർന്നുള്ള പച്ചക്കറികടയിൽ വരുന്നവരോട് പ്രതി മദ്യപിക്കാൻ പണം ചോദിക്കുന്നത് തടഞ്ഞതിലുള്ള വിരോധം കാരണമാണ് അതിക്രമം കാട്ടിയത്. ബുധൻ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം നടന്നത്.
നാരങ്ങാവെള്ളം എടുത്തു കൊണ്ടിരുന്ന സ്ത്രീയെ അസഭ്യം വിളിച്ചുകൊണ്ട് പ്രതി ദേഹത്ത് കയറി പിടിക്കുകയായിരുന്നു. തടസ്സം പിടിച്ച ഭർത്താവിനെ ചീത്ത വിളിക്കുകയും ഷർട്ട് വലിച്ചു കീറുകയും ചെയ്തു. കടയിൽ വന്നവരുടെയും ബസ് കയറാൻ നിന്നവരുടെയും മുൻപിൽ വച്ചായിരുന്നു അതിക്രമം.
പരസ്യമായ അപമാനിക്കലിനും അതിക്രമത്തിനും വിധേയയായതിനെ തുടർന്ന് കഴിഞ്ഞ ദിവസം പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ എത്തി ഇവർ പരാതി നൽകി. പ്രാഥമിക നടപടികൾക്ക് ശേഷം പ്രതിക്കായുള്ള അന്വേഷണം വ്യാപിപ്പിച്ച പോലീസ് മൈലപ്ര പഞ്ചായത്ത്പടിയിൽ നിന്നും കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റസമ്മതം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.