കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തികത്തട്ടിപ്പ് കേസില്‍ ഇ ഡി കണ്ടുകെട്ടിയ 65.07 കോടി രൂപയുടെ സ്വത്ത് നിക്ഷേപകര്‍ക്ക് തിരിച്ച് നല്‍കുന്നു. 30,000 ലേറെ നിക്ഷേപകരാണ് തട്ടിപ്പിനിരയായത്. സംസ്ഥാന ബഡ്സ് അതോറിറ്റി മുഖേനയാണ് തുക നിക്ഷേപകര്‍ക്ക് നല്‍കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി ഈ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് സൂചന. എറണാകുളം കളക്ടര്‍ക്കാണ് പണം നല്‍കാനുള്ള ചുമതല. സമാനമായി തൃശൂരിലെ ഹൈറിച്ച് തട്ടിപ്പുകേസിലും നിക്ഷേപകര്‍ക്ക് ബഡ്സ് അതോറിറ്റി മുഖേന പണം നല്‍കാനുള്ള നീക്കം തുടങ്ങി.
പത്തനംതിട്ട ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ 30,000 ലേറെ നിക്ഷേപകരില്‍ നിന്നാണ് പണം തട്ടിയത്. സംഭവത്തില്‍ 1,365 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 2020 ഒക്ടോബറില്‍ ഇ ഡിയും കേസെടുത്തു.
2021 ആഗസ്തിലാണ് പോപ്പുലര്‍ ഗ്രൂപ്പ് ഉടമ തോമസ് ഡാനിയേലിനെയും മകള്‍ റിനു മറിയത്തെയും ഇ ഡി അറസ്റ്റ് ചെയ്തത്. 2022 ജൂണില്‍ തോമസ് ഡാനിയേലിന്റെ അമ്മ മറിയാമ്മയെ ഓസ്ട്രേലിയയില്‍ നിന്ന് കൊച്ചിയിലെത്തിച്ച് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ രണ്ട് ഘട്ടങ്ങളിലായി പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ 65 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ കണ്ടുകെട്ടിയ സ്വത്ത് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബഡ്സ് അതോറിറ്റിക്ക് ഇ ഡി കത്ത് നല്‍കുകയായിരുന്നു. നിക്ഷേപം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് തട്ടിപ്പിനിരയായവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഹൈക്കോടതി നിര്‍ദേശപ്രകാരം സംസ്ഥാന ബഡ്സ് അതോറിറ്റി പിഎംഎല്‍എ കോടതിയെ സമീപിച്ചു. കണ്ടുകെട്ടിയ 65 കോടി രൂപയുടെ സ്വത്ത് ബഡ്സ് അതോറിറ്റിക്ക് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിഎംഎല്‍എ കോടതി നിക്ഷേപകര്‍ക്ക് പണം കൈമാറാന്‍ ഉത്തരവിട്ടത്.
കണ്ടുകെട്ടിയതില്‍ 33.20 കോടി രൂപയുടേത് ബാങ്ക് നിക്ഷേപങ്ങളാണ്. ബാക്കി 31.87 കോടി രൂപയുടേത് കെട്ടിടങ്ങളുള്‍പ്പെടെയുള്ള ഭൂസ്വത്തുക്കളാണ്. കെട്ടിടങ്ങളും ഭൂമിയുമായി 23 വസ്തുവകകള്‍, നിക്ഷേപകരുടെ 32 കിലോ സ്വര്‍ണം 1,132 ബാങ്ക് അക്കൗണ്ടുകളിലായി വീണ്ടും പണയംവെച്ചത്, 18 ആഡംബര കാറുകളുള്‍പ്പെടെയുള്ള വാഹനങ്ങള്‍, 12 സേവിങ്സ് അക്കൗണ്ടുകളിലെ 23 സ്ഥിരനിക്ഷേപങ്ങള്‍, പോപ്പുലര്‍ ഗ്രൂപ്പിന്റെ 732 കറന്റ് അക്കൗണ്ടുകള്‍ എന്നിങ്ങനെയാണ് സ്വത്തുവകകള്‍.






