കൊച്ചി: ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് നടത്തിയ റെയ്ഡിൽ നിർണായകമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തതായി സൂചന.വിദേശ നാണയ വിനിമയ ചട്ടവുമായി(ഫെമ) ബന്ധപ്പെട്ട് നടത്തിയ റെയ്‌ഡിനിടെയാണ് പണം കണ്ടെത്തിയത്.ചെന്നൈ കോടമ്പാക്കത്തെയും കോഴിക്കോട്ടെയും ഓഫീസുകളിലും വീട്ടിലുമായി നടത്തിയ പരിശോധന ശനിയാഴ്ച പുലർച്ചെ 4 മണിയോടെയാണ് അവസാനിച്ചത്.
ഫെമ ലംഘിച്ച് സ്വീകരിച്ച പണം സിനിമ നിർമ്മാണത്തിന് ചിലവഴിച്ചതായാണ് എൻഫോഴ്സ്മെന്റ് വിലയിരുത്തൽ.2022-ല്‍ ഇ.ഡിയുടെ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണം.ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാപനങ്ങളിലെ ഇടപാടുകള്‍ കഴിഞ്ഞ 3 മാസമായി ഇഡിയുടെ നിരീക്ഷണത്തിലായിരുന്നു. ഗോകുലം ചിറ്റ്സ് ആന്റ് ഫിനാന്‍സില്‍ പ്രവാസികളില്‍ നിന്നടക്കം ചട്ടങ്ങള്‍ ലംഘിച്ച് പണം സ്വീകരിച്ചെന്നും ഇ.ഡി പറയുന്നു. സമീപകാല വിവാദങ്ങളുമായി റെയ്‌ഡിനു ബന്ധമില്ലെന്നും ഇ.ഡി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.