ന്യൂഡൽഹി: പലിശ മാത്രം അടച്ച് വായ്പ പുതുക്കുന്ന രീതി ഇനി അനുവദിക്കില്ല. ഇത്തരത്തിൽ നിരവധി മാറ്റങ്ങളാണ് റിസർവ് ബാങ്ക് കൊണ്ടുവന്നത്. കഴിഞ്ഞ ജൂണിൽ ആർബിഐ അവതരിപ്പിച്ച കരട് നിർദേശത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തിയാണ് പുതിയ മാറ്റങ്ങൾ വന്നിട്ടുള്ളത്.
സ്വർണ വായ്പ തിരിച്ചടവിൽ ആർബിഐ കൊണ്ടുവന്നിട്ടുള്ള പുതിയ മാറ്റങ്ങളറിയുന്നത് വില ഉയർന്ന് നിൽക്കുന്ന വേളയിൽ സ്വർണം നഷ്ടമാകാതിരിക്കാൻ സഹായിക്കും. എന്നാലിത് എല്ലാ സ്വർണ വായ്പയ്ക്കും ബാധകമല്ല. കൃത്യമായി പലിശ അടച്ചു കൊണ്ടിരിക്കുന്നവർ ഇതിന്റെ പരിധിയിൽ വരില്ല. മൂന്നു മാസം വായ്പ അടയ്ക്കാതെ കിട്ടാക്കടമായി മാറിയവർക്കാണ് ഇത് ബാധകമാകുക. ഇത്തരക്കാർക്ക് ബാക്കി പലിശ അടച്ചു തീർത്ത് കിട്ടാക്കട പരിധിയിൽ നിന്ന് പുറത്ത് വരാനായില്ലെങ്കിൽ ഇനി സ്വർണവായ്പ പുതുക്കി വയ്ക്കാനാകില്ല.
വായ്പ എടുത്തവർ മുതലും പലിശയുമടക്കം മുഴുവൻ തുകയും അടച്ചു തീർത്താൽ മാത്രമേ സ്വർണപ്പണയം പുതുക്കി വയ്ക്കാനാകൂ എന്നാണ് ആർബിഐ നൽകിയിട്ടുള്ള നിർദേശം. കാർഷിക സ്വർണ വായ്പ പോലെയുള്ള സബ്സിഡി ആനുകൂല്യങ്ങളോടെ സ്വർണ വായ്പ എടുത്തിട്ടുള്ളവര്‍ കിട്ടാക്കടമായാൽ, വായ്പാ കാലാവധിയ്ക്കുള്ളിൽ തന്നെ മുഴുവൻ തുകയും അടച്ചു തീർത്താലേ പണയം പുതുക്കി വയ്ക്കാനും പലിശയുടെ ആനുകൂല്യം കിട്ടാനും സാധിക്കൂ. വായ്പ കാലാവധി കഴിഞ്ഞാൽ ആനുകൂല്യം ലഭിക്കില്ല.