തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നടപടികളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി).കേസിലെ മുഴുവൻ പ്രതികളുടെയും വീടുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്‌ഡ് നടത്തുന്നു. കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളടക്കം 21 ഇടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്.
കേസിലെ പ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റി, എ. പത്മകുമാര്‍, എൻ. വാസു, മുരാരി ബാബു,കെപി ശങ്കരദാസ്, എൻ വിജയകുമാർ തുടങ്ങിയവരുടെ വീടുകളിലും ഗോവര്‍ധൻ, പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ വീടുകളിലും ഓഫിസുകളിലുമായാണ് ഇന്ന് രാവിലെ റെയ്ഡ് ആരംഭിച്ചത്. തിരുവനന്തപുരത്തെ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും ഇഡി റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ള ഉദ്യോഗസ്ഥരെ എത്തിച്ച് വിപുലമായ റെയ്ഡാണ് നടക്കുന്നത്. സ്വർണക്കൊള്ള കേസിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസെടുത്താണ് ഇഡി അന്വേഷണം.






