തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പദ്മകുമാറിന് കുരുക്കായി എൻ വാസുവിൻ്റെ റിമാൻ്റ് റിപ്പോർട്ട്. എൻ വാസു സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിന്റെ അറിവോടെയെന്നാണ് റിമാൻ്റ് റിപ്പോർട്ടിലുള്ളത്. സ്വർണം പൂശിയെന്ന പരാമർശം കമ്മീഷണർ മന:പൂർവ്വം ഒഴിവാക്കുകയായിരുന്നു.
ദേവസ്വം ബോർഡിൻ്റെ പങ്ക് വ്യക്തമാക്കിയാണ് റിമാൻ്റ് റിപ്പോർട്ട് എന്നതാണ് ശ്രദ്ധേയം. ദേവസ്വം ഉദ്യോഗസ്ഥർ, പോറ്റി എന്നിവരുടെ മൊഴിയിൽ വാസുവിൻ്റെ പങ്ക് വ്യക്തമാണെന്നും അന്വേഷണ സംഘം കണ്ടെത്തി.
സ്വർണം പൂശിയ കട്ടിളപാളിയാണെന്ന കാര്യം വാസുവിന് അറിയാമായിരുന്നു. എന്നിട്ടും സ്വർണം ചെമ്പാക്കാൻ ഗൂഢാലോചന നടത്തി. സ്വർണം പൂശിയെന്ന പരാമർശം കമ്മീഷണർ മന:പൂർവ്വം ഒഴിവാക്കിയെന്നും ഈ രേഖ വച്ചാണ് ദേവസ്വം ബോർഡ് തീരുമാനമെടുത്തതെന്നും റിമാൻ്റ് റിപ്പോർട്ടിൽ പറയുന്നു.
ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം പ്രസിഡൻറ് എൻ വാസുവിൻറെ അറസ്റ്റിന് പിന്നാലെ കൂടുതൽ ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 2019ൽ എ പത്മകുമാർ അധ്യക്ഷനായ ദേവസ്വം ബോർഡ് കേസിൽ പ്രതിപ്പട്ടികയിലുണ്ട്. പത്മകുമാറിൻറെ പ്രൈവറ്റ് സെക്രട്ടറിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അക്കാലയളവിലെ സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ എന്നിവരുടെ മൊഴി അന്വഷണ സംഘം ശേഖരിച്ചു വരികയാണ്.






