ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയില്‍ വാദങ്ങള്‍ സമർപ്പിക്കും. യുവതീ പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള നിലപാടാണ് ബോർഡ് കോടതിയില്‍ സമർപ്പിക്കുന്നത്.
നേരത്തെ ബോർഡ് അടക്കമുള്ള കക്ഷികളുടെ ആവശ്യപ്രകാരമാണ് വാദങ്ങള്‍ കോടതി നീട്ടിയിരുന്നത്. 2019 ലെ ദേവസ്വം ബോർഡിന്‍റെ നിലപാട് തിരുത്തിയാണ് വാദങ്ങള്‍ സമർപ്പിക്കുക. ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്ന് ദേവസ്വം ബോർഡിന്‍റെ പുതിയ നിലപാട്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിർത്താൻ സർക്കാർ നിർദ്ദേശപ്രകാരമാണ് ബോർഡിന്റെ മലക്കം മറിച്ചില്‍. 2018 സെപ്തംബർ എട്ടിനാണ് യുവതീപ്രവേശനം അനുവദിച്ചുളള സുപ്രീംകോടതി വിധി. പുനഃപരിശോധന ഹർജികള്‍ വന്നപ്പോള്‍ ബോർഡിനായി ഹാജരായ അഭിഭാഷകൻ രാകേഷ് ദ്വിവേദി വിധിയെ അനുകൂലിച്ചിരുന്നു.
നവോത്ഥാന സമിതിയും വനിതാമതിലുമായി യുവതീപ്രവേശനത്തിനൊപ്പം നിന്ന സംസ്ഥാന സർക്കാർ നിലപാട് തന്നെയായിരുന്നു ബോർഡിനും. ആ തീരുമാനമാണ് ഇപ്പോള്‍ മാറിയത്.






