എസ്.ഐ.ആറിന്റെ ക്ലെയിംസ് ആൻഡ് ഒബ്ജക്ഷൻ, നോട്ടിസ് ഘട്ടങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വിശദീകരിച്ച് ബി.എൽ.ഒമാർക്ക് (ബൂത്ത് ലെവൽ ഓഫീസർ) നൽകിയ മാർഗനിർദേശ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആദ്യമായി നിശ്ചയിച്ച ഹിയറിങ്ങിന് വോട്ടർ ഹാജരാകാതിരിക്കുകയും, ഹാജരാകാൻ കഴിയാത്തതിനുള്ള കാരണം രേഖാമൂലം അറിയിക്കാതിരിക്കുകയും ചെയ്താൽ, കേസ് അവസാനിപ്പിച്ചതായി കണക്കാക്കണം.
തുടർന്ന് ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ ഇ.ആർ.ഒ കാരണം വ്യക്തമാക്കിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നും മാർഗനിർദേശത്തിലുണ്ട്.ഈ നിർദേശം മൂലം ജോലി സംബന്ധമായി നാട്ടിലില്ലാത്തവരും, അസുഖം തുടങ്ങിയ കാരണങ്ങളാൽ ഹിയറിങ്ങിൽ പങ്കെടുക്കാൻ കഴിയാത്തവരുമായ നിരവധി പേർ പ്രയാസത്തിലാകുമെന്ന ആശങ്ക ഉയരുന്നുണ്ട്.
അന്തിമ പട്ടികയിൽ നിന്ന് വോട്ടർ പുറത്തായാൽ, പിന്നീട് ഫോം 6 പൂരിപ്പിച്ച് അപേക്ഷ നൽകിയാലും, 2002ലെ വോട്ടർപട്ടികയുമായി മാപ്പിങ് സാധ്യമാകാത്തതിനാൽ സമാന സാഹചര്യം വീണ്ടും നേരിടേണ്ടി വരും. ഇതോടെ, കരട് പട്ടികയിൽ ഉൾപ്പെട്ട നിരവധി പേർ വോട്ടർപട്ടികയ്ക്ക് പുറത്താകുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുമെന്ന വിമർശനവും ഉയരുന്നു.






