പത്തനംതിട്ട: സിപിഎം സ്വീകരണം നൽകിയ കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രന്റെ കാപ്പാ കാലാവധി കഴിഞ്ഞെന്ന സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിന്റെ വാദം തള്ളി ജില്ലാ പൊലീസ് മേധാവി.
ശരൺ ചന്ദ്രൻ ഇപ്പോഴും കാപ്പാ കേസ് പ്രതി തന്നെയാണെന്നും കാപ്പാ കേസ് നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നവംബറിൽ ശരണിനെതിരെ അടിപിടി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടൊപ്പം കാപ്പാ കേസ് വ്യവസ്ഥകളുടെ ലംഘനത്തിന് പുതിയ കേസും എടുത്തിരുന്നു. ഒളിവിൽ പോയ ശരണിനെ 2024 ഏപ്രിൽ 16നാണ് പിടികൂടിയത്. ശരൺ ചന്ദ്രനെതിരെ ആകെ 12 കേസുകളാണുള്ളത്. 11 കേസിനും രാഷ്ട്രീയ ബന്ധമുണ്ടെന്നും പൊലീസ് മേധാവി വിശദീകരിച്ചു.
സിപിഎം ജില്ലാ സെക്രട്ടറിയുടെയും മന്ത്രി വീണാ ജോർജിന്റെയും വിശദീകരണം തള്ളുന്നതാണ് പൊലീസിന്റെ മറുപടി. കാപ്പാ കേസ് പ്രതിയെ പാർട്ടിയിലെടുത്തുകൊണ്ട് നൽകിയ സ്വീകരണത്തിൽ വിചിത്ര വാദമാണ് സിപിഎം ജില്ലാ സെക്രട്ടറിയും മന്ത്രിയും നടത്തിയെതെന്നാണ് ആക്ഷേപം ഉയർന്നത്