ആലപ്പുഴ: റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഡ്രെയിനെജുകളും പരിസര പ്രദേശത്തെ തോടുകളിലെ മാലിന്യവും അടിയന്തിരമായി നീക്കം ചെയ്യാൻ തീരുമാനം. ആലപ്പുഴ റെയിൽവെ സ്റ്റേഷൻ പരിസരത്ത് റെയിൽവേയുടെ അധീനതയിൽ വരുന്ന സ്ഥലങ്ങളിലെ മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാൻ കളക്ടറേറ്റിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
റെയിൽവെ സ്റ്റേഷനു മുന്നിലെ ഇലവന്തിതോട് ശുചീകരിച്ച് നീരൊഴുക്ക് സുഗമാക്കണം. തോട്ടിലെ റയിൽവേയുടെ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി (എം ആർ എഫ്) കെട്ടിട നിർമ്മാണം തോടിന് മുകളിലുള്ളത് ഒഴിവാക്കണമെന്നും തീരുമാനിച്ചു. കഴിഞ്ഞ മാസം തോട് കയ്യേറിയുള്ള നിർമ്മാണം എം.എൽ.എ.യും ജില്ലാ കളക്ടറും നേരിട്ടെത്തി നിർത്തി വെപ്പിച്ചിരുന്നു. ഇലവന്തിതോട് വൃത്തിയാക്കാനുള്ള നടപടി കൈക്കൊള്ളാൻ റെയിൽവെ, നഗരസഭ അധികൃതർക്ക് നിർദേശം നൽകി. മൂന്ന് ട്രെയിനുകളില്‍ നിന്നുള്ള മാലിന്യം സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിക്കുന്നതായി പരിസരവാസികൾ പരാതിപ്പെട്ടിരുന്നു.
മാലിന്യം നീക്കം ചെയ്യുന്നതിന് കരാറെടുത്തവര്‍ മാലിന്യം യഥാസമയം നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്കരിക്കുന്നുണ്ടോ എന്ന് റയിൽവേ ഉറപ്പുവരുത്തണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും തീരുമാനിച്ചു. പരിസരത്ത് മാലിന്യം തള്ളുന്നത് കർശനമായി തടയണം. റെയിൽവേ ട്രാക്കുകളുടെ അടിയിലൂടെ നൂറ് മീറ്റർ നീളത്തിലുള്ള ഡ്രെയിനേജ് സംവിധാനത്തിന് നിലവിലുള്ള ഒരു ഓപ്പണങ്ങിനു പുറമെ രണ്ട് പ്രത്യേക ഓപ്പണിങ് കൂടി ഉൾപ്പെടുത്തും.
ഡ്രെയിനെജിൽ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യം റെയിൽവേ 10 ദിവസത്തിനകം നീക്കം ചെയ്യുവാൻ നടപടികൾ സ്വീകരിക്കണം. ആവശ്യമെങ്കിൽ ജെൻ റോബോട്ടിന്റെ സൗകര്യം ഉപയോഗപ്പെടുത്തണം. 20 മീറ്റർ നീളത്തിലുള്ള മറ്റ് രണ്ട് ഡ്രൈനേജുകളിലെ മാലിന്യം ജൂലൈ 31-നു മുൻപായി നീക്കാനും ആലപ്പുഴ റെയിൽവെ സ്റ്റേഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ.കെ. ജയമ്മ, കൗൺസിലർ പ്രഭാ ശശികുമാർ, നഗരസഭാ സെക്രട്ടറി എ.എം. മുംതാസ്, ഹെൽ ഓഫീസർ കെ.പി. വർഗീസ്, ഹെൽത്ത് ഇൻസ്പെക്ടർ ശങ്കർ മണി, സ്റ്റേഷൻ മാനേജർ എസ്. ശ്യാംകുമാർ, റെയിൽവെ നിർമ്മാണ വിഭാഗം ചുമതലക്കാരൻ രവി, റയിൽവേ ഹെൽത്ത് ഇൻസ്പെക്ടർ രശ്മി എന്നിവർ പങ്കെടുത്തു.