കോന്നി : ആശുപത്രിയിലെ പോരായ്മകൾ അറിഞ്ഞുകൊണ്ട് മരിച്ചാലും കുഴപ്പമില്ലെന്ന സമ്മതപത്രം നൽകണമെന്ന് കോന്നി മെഡിക്കൽ കോളജിലെ പൊതു ശസ്ത്രക്രിയ വിഭാഗത്തിലെ ഒപിയിൽ നോട്ടീസ്.സർജറി വിഭാഗം മേധാവി ഡോ. കെ. ശിവപ്രസാദാണ് ഇങ്ങനെ അച്ചടിച്ച് ഒട്ടിച്ചത്.
മെഡിക്കൽ കോളജുകളിലെ സൗകര്യമില്ലായ്‌മയും ഓപ്പറേഷൻ ചെയ്യുന്ന രോഗികളുടെ പൂർണ ഉത്തരവാദിത്തവും ഡോക്‌ടർക്കാണെന്ന ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രസ്‌താവന പ്രകാരമാണ് സമ്മതപത്രം തയാറാക്കിയതെന്ന് നോട്ടീസിൽ പറയുന്നു .വേണ്ടത്ര ഉപകരണങ്ങളുടെ അപര്യാപ്തത ജീവഹാനി വരെ വരുത്താം.തീവ്രപരിചരണ വിഭാഗം സുസജ്ജമല്ല. പരിശീലനം ലഭിച്ച വേണ്ടത്ര ജീവനക്കാരില്ല. ജീവൻരക്ഷാദൗത്യം വേണ്ടിവന്നാൽ ഹൃദ്രോഗ വിദഗ്ധനോ വൃക്കരോഗ വിദഗ്ധനോ ഇല്ല. വൈകിട്ട് അഞ്ചുമണിക്ക് ശേഷം ഫാർമസി ഇല്ലാത്ത അവസ്ഥയുണ്ടെന്നും പൊളിഞ്ഞു വീഴുന്ന പെയിന്റുകൾക്കുള്ളിൽ നിന്ന് രോഗികൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും നോട്ടീസിൽ പറയുന്നു.
സംഭവം വിവാദമായതോടെ അധികൃതർ നോട്ടീസ് കീറിക്കളഞ്ഞു. പൊതുശസ്ത്രക്രിയാ വിഭാഗം വകുപ്പ് മേധാവി ഡോ.ശിവപ്രസാദിനോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വിശദീകരണം തേടി. കോന്നി മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട് .കഴിഞ്ഞവർഷം സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് അച്ചടക്ക നടപടി നേരിട്ട ആളാണ് ശിവപ്രസാദ് എന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.






