തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊള്ളയിൽ മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാറിനെ വീണ്ടും പ്രതി ചേര്‍ത്തു. ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പാളി കേസിൽ കൂടിയാണ് എ പത്മകുമാറിനെ എസ്ഐടി പ്രതി ചേര്‍ത്തത്. നേരത്തെ സ്വര്‍ണ കട്ടിളപ്പാളി കേസിലാണ് പത്മകുമാറിനെ പ്രതിചേര്‍ത്തിരുന്നത്. ഇതോടെ ശബരിമലയിലെ സ്വര്‍ണ കൊള്ളയിലെ രണ്ടു കേസിലും പത്മകുമാര്‍ പ്രതിയായി.
പത്മകുമാറിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടുന്ന ദിവസമായ ഇന്നാണ് രണ്ടാമത്തെ കേസിലും പ്രതിചേര്‍ത്തുകൊണ്ടുള്ള നിര്‍ണായക റിപ്പോര്‍ട്ട് എസ്ഐടി കോടതിക്ക് കൈമാറിയത്. 2019ല്‍ ദ്വാരപാലക ശിൽപ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വര്‍ണം മോഷ്ടിച്ച കേസിലാണ് ഇപ്പോള്‍ പത്മകുമാറിനെയും പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതിനിടെ, പത്മകുമാറിന്‍റെ റിമാന്‍ഡ് കാലാവധി കൊല്ലം വിജിലന്‍സ് കോടതി നീട്ടി. 14 ദിവസത്തേക്കാണ് പത്മകുമാറിനെ റിമാന്‍ഡ് ചെയ്തത്.
റിമാന്‍ഡ് കാലാവധി തീരുന്നതിനാൽ എ പത്മകുമാറിനെ ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് കാലാവധി നീട്ടിയത്. ഇതിനിടെയാണ് രണ്ടാമത്തെ കേസിലും പ്രതിചേര്‍ത്ത് റിപ്പോര്‍ട്ട് കൈമാറിയത്. ഇന്നലെ പത്മകുമാറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിയിരുന്നു. ഈ മാസം എട്ടിലേക്കാണ് നീട്ടിയത്.
രണ്ടാമത്തെ കേസിലും പ്രതി ചേര്‍ത്തേതാടെ പത്മകുമാറിന് കേസിൽ കൂടുതൽ കുരുക്കാകും. ജാമ്യ ഹര്‍ജിയെ അടക്കം രണ്ടാമത്തെ കേസ് അടക്കം ചൂണ്ടികാണിച്ച് പ്രോസിക്യൂഷൻ എതിര്‍ത്തേക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൽ ഒപ്പമുണ്ടായിരുന്ന മറ്റു അംഗങ്ങളെ കൂടി പ്രതിക്കൂട്ടിലാക്കുന്നതാണ് പത്മകുമാറിന്‍റെ ജാമ്യ ഹര്‍ജി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശിയ കട്ടിളപാളികൾ കൈമാറിയത് ഉള്‍പ്പെടെ എല്ലാകാര്യവും കൂട്ടായെടുത്ത തീരുമാനമെന്നാണ് പത്മകുമാര്‍ ജാമ്യ ഹര്‍ജിയിൽ പറയുന്നത്.
മിനുട്സിൽ ചെമ്പ് എന്നെഴുതിയത് ബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്നും പത്മകുമാർ പറയുന്നു. മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുന്നതിലെ എതിർപ്പാണ് ജാമ്യ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. വീഴ്ച പറ്റിയെങ്കിൽ എല്ലാവർക്കും ഒരേ പോലെ ബാധ്യതയുണ്ടെന്നും തന്നെ മാത്രം വേട്ടയാടുന്നതിലെ അമർഷം കൂടിയാണ് പത്മകുമാർ ജാമ്യ ഹർജിയിൽ വ്യക്തമാക്കുന്നത്.






