പത്തനംതിട്ട : കാപ്പാ കേസ് പ്രതിയ്ക്കൊപ്പം സിപിഎമ്മിൽ ചേർന്ന ആൾ കഞ്ചാവു കേസിൽ എക്സെെസിൻ്റെ പിടിയിൽ. കുമ്പഴയിൽ മന്ത്രി വീണാ ജോർജ് പങ്കെടുത്ത ചടങ്ങിൽ സിപിഎമ്മിൽ ചേർന്ന മൈലാടുപാറ സ്വദേശി യദുകൃഷ്ണന്റെ പക്കൽ നിന്നും രണ്ടു ഗ്രാം കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. കേസ് എടുത്ത എക്സൈസ് അധികൃതർ പിന്നീട് ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യദുകൃഷ്ണനും കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനും ഉൾപ്പെടെ 62 പേർ സിപിഎമ്മിൽ ചേർന്നത്.
സിപിഎം ജില്ലാ സെക്രട്ടറി ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. നേരത്തെ ബിജെപി പ്രവര്‍ത്തകരായിരുന്നവരാണ് സിപിഎമ്മിൽ ചേര്‍ന്നത്. ഇവരിൽ ശരൺ ചന്ദ്രനെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചതിനടക്കം കേസുണ്ട്.
നിരന്തരം ക്രിമിനൽ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട പ്രതിക്കെതിരെ കാപ്പാ കേസ് ചുമത്തിയിരുന്നെങ്കിലും പിന്നീട് ഇയാൾ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ടതോടെയാണ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയത്.
ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ശരൺ ചന്ദ്രനടക്കമുള്ളവര്‍ സിപിഎമ്മിൽ ചേര്‍ന്നത്. എന്നാൽ യദുകൃഷ്ണെനെ എക്സൈസ് സംഘം മന:പൂർവം കേസിൽ കുടുക്കിയതാണെന്നും കഞ്ചാവ് കൈവശം വച്ചിരുന്നില്ലെന്നും സിപിഎം ഏരിയാ സെക്രട്ടറി എം.വി. സഞ്ജു അറിയിച്ചു. സംഘപരിവാർ ബന്ധമുള്ള ഒരു എക്സൈസ് ഉദ്യോഗസ്ഥനാണ് ഗൂഡാലോചനയ്ക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു