അമ്പലപ്പുഴ: മറ്റൊരു വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പുമായി പള്ളിപ്പാന സമാപിച്ചു. മൂന്നാം നാൾ ഭീഷമ ശയനത്തിന് അടിയിൽ കുഴിച്ചിട്ട വാണാൾ കോഴിയെ പുറത്തെടുക്കുന്നതു ദർശിക്കുവാൻ വൻ ജനാവലി രാവിലെ തന്നെ ക്ഷേത്രത്തിൽ എത്തി. ഭീഷ്പൂരം മാറ്റിയപ്പോൾ കോഴി പറന്ന് ആചാര്യൻ മാന്നാർ കുട്ടംപേരൂർ വേലംപറമ്പിൽ ഉണ്ണികൃഷ്ണൻ്റെ കൈകളിലേക്ക് എത്തിയപ്പോൾ യജ്ഞവേദി നാമ ജപങ്ങളാൽ ധന്യമായി. കോഴിയെ തൊട്ടു തൊഴുവാനുള്ള ഭക്തജനത്തിരക്ക് നിയന്ത്രണാതീതമായി.
പ്രഭാത ശീവേലിക്കു ശേഷം ക്ഷേത്രത്തിൽ നിന്നും കോയ്മവടിയിൽ ദേവ ചൈതന്യം പള്ളി പന്തലിലേക്ക് എഴുന്നള്ളിച്ചു. പള്ളിപ്പന്തലിനു മുന്നിൽ ക്ഷേത്രക്കുളത്തിൽ കുളിച്ചു വന്ന ഒരു പുറനാടിയെ വാഴയിലയിൽ തെക്കുവടക്കു കിടത്തി. തുടർന്ന് പുറനാടിയെ സാങ്കല്പിക ബലിനൽകുന്നതിനായി ആചാര്യൻ കുമ്പളങ്ങയും വാളും കോയ്മസ്ഥാനി ശ്രീകുമാർ വലിയ മ oത്തിന് കൈമാറി.
കോയ്മസ്ഥാനി യിൽ നിന്നും മേൽശാന്തി യദുകൃഷ്ണൻ നമ്പൂതിരി ഏറ്റുവാങ്ങി കോയ്മ വടിയിൽ ഉഴിഞ്ഞ് ആചാര്യന് കൈമാറി. പുറനാടിയെയും വാളും കുമ്പളങ്ങയുമായി ഇറക്കുടി കളത്തിന് തെക്കുഭാഗത്തുള്ള സ്ഥലത്ത് കൊണ്ടുപോയി കുലവാഴനാട്ടി നവ ഖന്ധം തീർത്ത് പൂജ നടത്തി. കുമ്പളങ്ങ വെട്ടി പ്രതീകാത്മക ഗുരുതി നടത്തി. ഗുരുതിക്ക് ശേഷം തിരികെ പള്ളിപ്പന്തലിൽ എത്തി കോയ്മ വടിയിൽ കെട്ടിയ കാപ്പുകൾ മേൽശാന്തി യദുകൃഷ്ണൻ നമ്പൂതിരി അഴിച്ച് രക്ഷാ കലശ കുടത്തിൽ നിക്ഷേപിച്ചു.
തുടർന്ന് പള്ളിപ്പാനയുടെ ഫലം പ്രവചിക്കുന്നതിനായി കലശക്കുടത്തിൽ നിന്നും മേൽശാന്തി ദ്രവ്യം എടുത്തപ്പോൾ ശുഭ ഫലസസൂചകമായി അടക്ക ലഭിച്ചു. അതിനു ശേഷം 10.20 ന് ഭീഷ്മരൂപം മാറ്റി കുഴിയിൽ നിന്നും മൂന്നാം നാൾ നിക്ഷേപിച്ച വാണാൾ കോഴിയെ പുറത്തെടുത്തു.
വാദ്യമേളങ്ങളുടെ അകമ്പടി യോടെ കോയ്മ വടി പള്ളിപ്പന്തലിൽ നിന്നും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ച് ക്ഷേത്ര പ്രദക്ഷിണം ചെയ്ത് നാലമ്പലത്തിനുള്ളിൽ പ്രവേശിച്ച് കോയ്മവടിയിൽ നിന്നും ദേവ ചൈതന്യം തിരികെ ബിംബത്തിലേക്ക് ആവാഹിച്ചതോടെ പള്ളിപ്പാന ചടങ്ങുകൾക്ക് പരിസമാപ്തി ആയി.
തുടർന്ന് ക്ഷേത്രനടയിൽ ആചാര്യ ഭക്ഷിണ ചടങ്ങ് നടന്നു. ‘ പള്ളിപ്പാനയുടെ സുകൃതം നുകർന്ന് ഭഗവാൻ്റെയും നാടിൻ്റെയും ഭക്തരുടെയും ഐശ്വര്യത്തിനായി പ്രാർത്ഥിച്ച് അടുത്ത പള്ളിപ്പാനക്കായി പന്ത്രണ്ടു വർഷത്തെ കാത്തിരിപ്പിനു തയ്യാറായി ഭക്തർ ക്ഷേത്രത്തിൽ നിന്നും മടങ്ങി.
മേൽ ശാന്തിമാരായ യദുകൃഷ്ണൻ നമ്പൂതിരി, കണ്ണമംഗലം കേശവൻ നമ്പൂതിരി, ബ്രഹ്മദത്തൻ നമ്പൂതിരി, അമ്പനാട്ടു പണിക്കൻ ശശിധരപ്പണിക്കർ, പള്ളിപ്പാന അവകാശി സി.ഹരിദാസ്, ആചാര്യൻ ഉണ്ണികൃഷ്ണൻ, കൂത്താടികളായ ശശി ക്കുട്ടൻ, സാബു ജയൻ വിഷ്ണു പുറനാടികളായ രവി പുറമറ്റം, ആനന്ദ്, ഗണകൻ കെ ജി രാജീവ് കുമാർ, പാണൻ രാധാകൃഷ്ണൻ, തച്ചൻ വാസുദേവൻ ആശാരി എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. നാരായണൻ ആചാരി ആണ് കാപ്പുകൾ നിർമ്മിച്ചത്.
പള്ളിപ്പാനയുടെ തുടർച്ചയായ ദ്രവ്യകലശ ചടങ്ങുകൾ ഫെബ്രുവരി 26 മുതൽ മാർച്ച് 5 വരെ തീയതികളിൽ നടക്കും. മാർച്ച് 6 ന് തിരുവുത്സവം കൊടിയേറി 15 ന് ആറാട്ടോടെ സമാപിക്കും.






