കോഴഞ്ചേരി : പതിനാലുകാരിയെ ഭീഷണിപ്പെടുത്തി നഗ്നഫോട്ടോകൾ കൈക്കലാക്കിയശേഷം പ്രചരിപ്പിച്ച കേസിൽ യുവാവിനെ കോയിപ്രം പോലീസ് പിടികൂടി. ആലപ്പുഴ ഹരിപ്പാട് പിലാപ്പുഴ ചിറക്കൽ തെക്കേതിൽ സൂരജ് എസ് കുമാർ (24) ആണ് അറസ്റ്റിലായത്.
പെൺകുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്നും വാട്സാപ്പ് വഴിയും ഇൻസ്റ്റാഗ്രാമിലൂടെയും കഴിഞ്ഞവർഷം ഒക്ടോബറിലാണ് കുട്ടിയെക്കൊണ്ട് നഗ്നഫോട്ടോകൾ അയപ്പിച്ചുവാങ്ങിയത്. തുടർന്ന് വിദേശത്തുപോയ പ്രതി വീണ്ടും ഭീഷണിപ്പെടുത്തി ഇത്തരം ഫോട്ടോകൾ കൈക്കലാക്കുകയും, കുട്ടിയുടെ ബന്ധുവിന് അയച്ചുകൊടുക്കുകയുമായിരുന്നു.
ഈമാസം 19 ന് പോലീസിൽ കുട്ടി മൊഴിനൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫോട്ടോകൾ അയച്ചുകൊടുത്ത ഫോൺ പോലീസ് ശാസ്ത്രീയ പരിശോധനക്കായി പിടിച്ചെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഹരിപ്പാട് പോലീസിന്റെ സഹായത്തോടെ അവിടെനിന്നും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിച്ചു. പ്രതിയുടെ ഫോണും പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനക്കയച്ചു.
കുട്ടിയെ പ്രലോഭിപ്പിച്ച് നഗ്നദൃശ്യങ്ങളും മറ്റും കൈക്കലാക്കിയ പ്രതി, പിന്നീട് തന്റെ ഇംഗിതത്തിന് വഴങ്ങാതെ വന്നപ്പോൾ ഭാവി നശിപ്പിക്കും എന്നും മറ്റും ഭീഷണിപ്പെടുത്തിയശേഷം ബന്ധുവിന് അവ അയച്ചുകൊടുക്കുകയായിരുന്നു.
തുടർന്നാണ് കടുത്ത സമ്മർദ്ദത്തിലായ കുട്ടിയും കുടുംബവും കോയിപ്രം പോലീസിനെ സമീപിച്ചത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ പ്രതിയെ ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കുടുക്കിയത്
കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ് ഐ മുഹ്സിൻ മുഹമ്മദ്, സി പി ഓമാരായ
ആരോമൽ ,ശരത് ,സുരേഷ് , ശബാന എന്നിവർ പങ്കെടുത്തു.