ചെങ്ങന്നൂർ : അടച്ചിട്ട വീട്ടിൽ നടന്ന വൻ മോഷണത്തിൽ 30 പവൻ സ്വർണ്ണം നഷ്ടപ്പെട്ടതായി വീട്ടുകാർ. കാരയ്ക്കാട് പാറയ്ക്കൽ പൊയ്ക മുക്ക് റോഡിൽ, പാലനിൽക്കുന്നതിൽപ്പടി ഫാർമസിയ്ക്ക് സമീപം മലയുടെ വടക്കേതിൽ പരേതനായ ശിവാനന്ദൻ്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.
വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്താണ് മോഷണം. ഞായർ വൈകിട്ട് വീട്ടിൽ ആളുകൾ തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് 30 പവൻ സ്വർണ്ണം നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു. മുറിയിൽ സ്ഥാപിച്ചിരുന്ന എ സി ഇളക്കി മാറ്റിയിരുന്നെങ്കിലും കൊണ്ടു പോയിട്ടില്ല.
കഴിഞ്ഞ ദിവസം കാരയ്ക്കാട് കേരളാ ബാങ്കിലും,പാറയ്ക്കൽ ജംഗ്ഷനിൽ നിന്ന് സ്കൂട്ടറും മോഷണം പോയിരുന്നു.കേരളാ ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരൻ ഇല്ലാതിരുന്ന ദിവസമാണ് മോഷണം.കഴിഞ്ഞ ദിവസം മോഷണം നടന്ന വീട്ടിലും ആളില്ലാതിരുന്ന സമയത്താണ് മോഷണം.ഇതിനാൽ മോഷണത്തിന് പ്രാദേശിക സഹായം ലഭിച്ചിട്ടുള്ളതായി നാട്ടുകാർക്ക് സംശയമുണ്ട്.രാത്രികാലങ്ങളിൽ ഇടറോഡുകളിൽ പോലീസ് പരിശോധനയോ പട്രോളിംഗോ ഇല്ലാത്തതും മോഷ്ടാക്കൾക്ക് സഹായകമാകുന്നതായി നാട്ടുകാർ ആരോപിച്ചു.






