മല്ലപ്പള്ളി : ഡിഗ്രി വിദ്യാർത്ഥിനിയായ കോട്ടാങ്ങൽ സ്വദേശിനിക്കുനേരെ നഗ്നതാപ്രദർശനവും പിന്തുടർന്ന് ഭയപ്പെടുത്തുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പെരുമ്പെട്ടി പോലീസിന്റെ പിടിയിലായി.
കോട്ടാങ്ങൽ ഭഗവതി കുന്നേൽവീട്ടിൽ ബി ആർ ദിനേശ് (35), കോട്ടാങ്ങൽ എള്ളിട്ട മുറിയിൽ വീട്ടിൽ ,മാഹീൻ( 30)എന്നിവരാണ് പിടിയിലായത്. ഇവരെ നടപടികൾക്ക് ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
ഇന്ന് മൂന്നു മണിയോടെ ചുങ്കപ്പാറയിൽ പോയിട്ട് വീട്ടിലേക്ക് നടന്നു പോകുന്ന വഴി ചുങ്കപ്പാറ ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം. ഇത് കണ്ട നാട്ടുകാർ ദിനേശിനെ പിടികൂടി തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിച്ചു. എന്നാൽ മാഹീൻ സ്ഥലത്ത് നിന്നും ഓടിപ്പോയി. തുടർന്ന്, യുവതിയുടെ മൊഴിപ്രകാരം എസ് ഐ ടി പി ശശികുമാർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പോലീസ് ഇൻസ്‌പെക്ടർ ബി സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രണ്ടാം പ്രതിക്കുവേണ്ടി നടത്തിയ തെരച്ചിലിൽ സ്റ്റേഷൻ അതിർത്തിയിലെ വള്ളച്ചിറയിൽ വച്ച് കണ്ടെത്തി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
ഇരുവരും വിവിധ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി അന്വേഷണത്തിൽ വ്യക്തമായി. 2023 ൽ പെരുമ്പെട്ടി പോലീസ് രജിസ്റ്റർ ചെയ്ത സ്ത്രീധന പീഡന, ദേഹോപദ്രവകേസ് ഉൾപ്പെടെ 10 കേസുകളിൽ പ്രതിയാണ് ദിനേശ്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നതിന് വെണ്മണി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ്.