പത്തനംതിട്ട: ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് യുഡിഎഫാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജോസ് കെ. മാണി നയിക്കുന്ന എൽഡിഎഫിന്റെ മധ്യകേരളാ ജാഥ പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോറ്റിയെ കയറ്റിയത് എൽഡിഎഫ് സർക്കാരും ആ സർക്കാർ കാലത്തെ ദേവസ്വം ബോർഡും ആണെന്നാണ് പ്രചരിപ്പിച്ചത്. പോറ്റി അവിടെ കയറുന്നത് 2004ലാണെന്ന് എല്ലാവർക്കും വ്യക്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഇന്നത്തെ ഉന്നതനായ അഖിലേന്ത്യാ നേതാവായിരുന്നു അന്ന് ദേവസ്വം മന്ത്രി. കെ സി വേണുഗോപാലിന്റെ പേര് നേരിട്ട് പറയാതെയാണ് മുഖ്യമന്ത്രിയുടെ ആരോപണം. അന്ന് മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എല്ലാവിധ കളികളും കളിച്ചു. എല്‍ഡിഎഫോ നേതാക്കളോ ഉണ്ണികൃഷ്ണന്‍ പോറ്റിയെ സംരക്ഷിക്കുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ആഗോള അയ്യപ്പ സംഗമത്തിന്റെ ശോഭ കെടുത്താനാണ് ആരോപണം കൊണ്ടുവന്നതെന്നും കുറ്റപ്പെടുത്തി.
സ്‌പോണ്‍സര്‍ എന്ന് പറഞ്ഞ് ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്ത് വന്നു. പീഠം പോറ്റിയുടെ ബന്ധു വീട്ടില്‍ നിന്ന് ദേവസ്വം വിജിലന്‍സ് കണ്ടെടുത്തതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നേരത്തെ മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി -കോണ്‍ഗ്രസ് ബന്ധമുണ്ട്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. മറവില്‍ നിന്ന കുറ്റവാളികളെ കേരള പൊലീസ് പിടികൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നല്ല പൊലീസ് സംഘത്തെ ഹൈക്കോടതി നിയോഗിച്ചു. അതി ശക്തമായ നിലപാട് കഴിഞ്ഞ ദിവസവും ഹൈക്കോടതി കൃത്യമായി പറഞ്ഞു. പ്രതികള്‍ക്ക് ജാമ്യം കിട്ടിയത് കേസിനെ ബാധിക്കില്ലെന്നും കുറ്റപത്രം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും കോടതി പറഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






