കോട്ടയം : വൈക്കത്തഷ്ടമിയുടെ മുന്നോടിയായി കന്നട – തെലുങ്ക് സമൂഹം ക്ഷേത്രത്തിൽ നടത്തിയ സന്ധ്യവേല ഭക്തിസാന്ദ്രമായി.ആയിരക്കുടം അഷ്ടാഭിഷേകം, പ്രാതൽ തുടങ്ങിയ വിശേഷാൽ വഴിപാടുകളും ഒറ്റപ്പണം സമർപ്പണവും നടന്നു.
ബലിക്കൽ പുരയിൽ വെള്ള പട്ടു വിരിച്ചു സമൂഹം പ്രസിഡൻ്റ് എം. നിലകണ്ഠൻ ഒറ്റപണ സമർപ്പണത്തിനായി സമൂഹത്തിന്റെ ആദ്യ അംഗമെന്ന നിലയിൽ വൈക്കത്തു പെരുംതൃക്കോവിലപ്പൻ, ഉദയനാപുരത്തപ്പൻ, തന്ത്രി കിഴക്കിനേടത്ത് മേക്കാട്ട് ഇല്ലം, തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലം മേൽശാന്തി തരണി ഇല്ലം, കിഴ്ശാന്തിമാർ ,പടിഞ്ഞാറെടത്ത് ഇല്ലത്ത് മൂസത് , കിഴക്കേടത്ത് മൂസത് , പട്ടോലക്കാർ, കിഴിക്കാർ എന്നിവരെ പേരു വിളിച്ച് ക്ഷണിച്ചു.
സമർപ്പിച്ച പണം കിഴിയാക്കി തലചുമടായി വേദമന്ത്രോച്ചാരണങ്ങളോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം നടത്തി കിഴിപണം എണ്ണി തിട്ടപ്പെടുത്തി ദേവസ്വത്തിന് കൈമാറി . ആ കിഴി പണത്തിൽ നിന്നു ഒരു പണം എടുത്തത് കീഴിയായി സൂക്ഷിച്ചു. ഇത് അടുത്ത സന്ധ്യവേലയുടെ പ്രാരംഭ ചടങ്ങുകൾക്ക് ഉപയോഗിക്കും. സമൂഹം സെക്രട്ടറി എൻ. മഹാദേവൻ ചടങ്ങുകൾക്ക് നേതൃത്വം നല്കി.






