ന്യൂഡൽഹി : പാകിസ്താനെതിരെ ഇന്ത്യ സ്വീകരിച്ച നയതന്ത്ര നടപടികൾക്കു മറുപടിയായി പാക് വ്യോമാതിര്‍ത്തി അടയ്ക്കുന്നതിനും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നതിനും പാകിസ്താന്‍ തീരുമാനിച്ചു . ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒപ്പുവെച്ചിട്ടുള്ള ഷിംല കരാറില്‍ നിന്ന് പിന്മാറാനും പാക് ഭരണകൂടം തീരുമാനിച്ചു.2019 ല്‍ പുല്‍വാമ ആക്രമണത്തിന് ശേഷവും പാകിസ്താന്‍ വ്യോമപാത അടച്ചിരുന്നു.ഇന്ത്യയില്‍ നിന്നുള്ള സൈനികനടപടി ഭയന്നാണ് പാക് വ്യോമാതിര്‍ത്തി അടയ്ക്കുന്നതെന്നാണ് സൂചന. ഇന്ത്യ നദീജല കരാർ മരവിപ്പിച്ചത് യുദ്ധസമാനമാണെന്നും നേരിടാൻ സേന സജ്ജമാണെന്നും പാക്കിസ്ഥാൻ പറഞ്ഞു.
അതേസമയം.പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാനും നിലവിൽ പാക്കിസ്ഥാനിലുള്ളവർ ഉടൻ മടങ്ങിയെത്താനും ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. ഇന്ത്യയിലുള്ള പാകിസ്ഥാൻ പൗരന്മാർക്ക് അനുവദിച്ച വിസകൾ ഏപ്രിൽ 27 മുതൽ അസാധുവാകും. മെഡിക്കൽ വിസയിൽ ഉള്ള പാക് പൗരൻമാരുടെ വിസ കലാവധി ഏപ്രിൽ 29 ന് അവസാനിക്കും.വിസ റദ്ദാകുന്ന തീയതിക്കുള്ളില്‍ എല്ലാ പാകിസ്താന്‍ പൗരന്മാരും രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.






